തള്ളിയ മാലിന്യത്തിൽ പാസ്പോർട്ട്, ആധാർ കോപ്പി; ‘പണി’ കൊടുത്ത് പഞ്ചായത്ത്
Mail This Article
കാണക്കാരി∙ രാത്രിയിൽ മഴയുടെ മറവിൽ മാലിന്യം തള്ളിയ ആളെ കൈയോടെ പൊക്കി ഗ്രാമ പഞ്ചായത്ത് അധികൃതർ. തള്ളിയ മാലിന്യത്തിനൊപ്പം പാസ്പോർട്ട് ആധാർ കോപ്പികളുണ്ടായിരുന്നതിനാൽ ആളെ പിടികൂടാനായി. പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിനു 10,000 രൂപ പിഴ ഈടാക്കുകയും തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും, സ്ഥലം വൃത്തിയാക്കുകയും ചെയ്യിപ്പിച്ച ശേഷമാണ് വിട്ടയച്ചത്.
കോതനെല്ലൂർ സ്വദേശിക്കാണ് മാലിന്യത്തിനുള്ളിൽ അബദ്ധത്തിൽ പെട്ട പാസ്പോർട്ടിന്റെയും, ആധാറിന്റയും കോപ്പിയാണ് വിനയായത്. കാണക്കാരി പഞ്ചായത്ത് വാർഡ് 15ൽ റെയിൽവേ ഗേറ്റിനു സമീപം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പ്ലാസ്റ്റിക് കൂടകളിലും ചാക്കിലുമായി ഗാർഹിക മാലിന്യം ഉൾപ്പെടെ കനാലിലേക്കു തള്ളുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നതിനാൽ മാലിന്യം തള്ളിയത് ആരും കണ്ടില്ല. കാനലിലൂടെ ഇവ ഒഴുകി നീങ്ങുകയും ചെയ്തു. പിറ്റേന്നു പ്രദേശമാകെ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ അന്വേഷിച്ച് ഇറങ്ങുകയും മാലിന്യം തള്ളിയതായി കണ്ടെത്തി ഗ്രാമ പഞ്ചായത്ത് അംഗം ജോർജ് കുറ്റിക്കാട്ടു കുന്നേലിനെ അറിയിക്കുകയുമായിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് പാസ്പോർട്ടിന്റെയും ആധാറിന്റെയും കോപ്പികൾ കണ്ടെത്തി.
കഴിഞ്ഞ മാസം കാണക്കാരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലും സമാനമായ രീതിയിൽ മറ്റൊരാൾ മാലിന്യം തള്ളിയിരുന്നു. ഇയാളിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നു. നമ്പ്യാകുളം റെയിൽവേ ഗേറ്റിനും സമീപം കാനാലിലേക്കു മാലിന്യം തള്ളുന്ന സംഭവം പതിവായിരിക്കുകയാണ്.