പാർക്കിങ് ഫീസ് ബോർഡുകൾ മറച്ചത് കയ്യോടെ പൊക്കി
Mail This Article
എരുമേലി∙ പാർക്കിങ് ഫീസ് ബോർഡുകൾ തുണി കൊണ്ട് മറച്ച മൈതാനങ്ങൾ കയ്യോടെ പിടിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട്.പാർക്കിങ് മൈതാനത്തും ശുചിമുറികളിലും അമിത നിരക്ക് വാങ്ങുന്നതായി മനോരമ വാർത്തയെ തുടർന്നാണ് എരുമേലി തീർഥാടനത്തിന്റെ ഏകോപനച്ചുമതലയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അനിൽ ഉമ്മൻ ഇന്നലെ പരിശോധനയ്ക്ക് ഇറങ്ങിയത്.
ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്ത് പാർക്കിങ് ഫീസ് സംബന്ധിച്ച് ബോർഡ് സ്ഥാപിച്ചതിനു മുകളിൽ ഫീസ് നിരക്കുകൾ കാണാതിരിക്കാൻ തുണി കൊണ്ട് മറച്ചിരിക്കുന്നതു കയ്യോടെ പടികൂടി. മറ്റാരോ ആണ് ഫീസ് നിരക്കുകൾ തുണി ഇട്ടു മറച്ചത് എന്നായിരുന്നു കരാറുകാരന്റെ വിശദീകരണം. തുണി നീക്കം ചെയ്യുകയും ആവർത്തിച്ചാൽ കർശന നടപടി എടുക്കുമെന്ന മുന്നറിയിപ്പും നൽകി.
തീർഥാടകരുടെ വാഹനങ്ങൾ റോഡിന് മധ്യത്തിൽ നിന്നാണ് പാർക്കിങ് മൈതാനത്തേക്ക് വിളിച്ചു കയറ്റുന്നത്. പാർക്കിങ് മൈതാനത്ത് കയറ്റി പാർക്ക് ചെയ്താൽ അപ്പോൾ ഫീസ് വാങ്ങില്ല. ഇവർ തിരികെ പോകുമ്പോൾ ചോദിക്കുന്ന ഫീസ് നൽകേണ്ടി വരുന്നു. ഇത്തരത്തിൽ ജില്ലാ കലക്ടർ നിർദേശിച്ചതിനെക്കാൾ അമിത നിരക്കുകൾ പല പാർക്കിങ് മൈതാനങ്ങളും വാങ്ങുന്നതായും കണ്ടെത്തി.
ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടു. ഒരു താൽക്കാലിക കടയിൽ കടയിൽ ചായയ്ക്കും കാപ്പിക്കും ജില്ലാ ഭരണകൂടം നിശ്ചയിച്ചതിലും 8 രൂപ വരെ അധികം വാങ്ങിയതായി ബോധ്യപ്പെട്ടു. മിക്ക ഹോട്ടലുകളിലും വിലനിലവാര ബോർഡുകൾ ഇല്ല. ഉള്ള ബോർഡുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വായിക്കാൻ കഴിയാത്ത വിധം ചെറിയ അക്ഷരത്തിലുമാണ്. ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അനിൽ ഉമ്മൻ അറിയിച്ചു.