മഞ്ഞ, ചുവപ്പ് കാർഡ് ഉടമകൾക്ക് വരുന്നത് മുഴുവനും പച്ചരി; കഞ്ഞികുടി മുട്ടുന്നത് രണ്ടു ലക്ഷം കുടുംബങ്ങൾക്ക്
Mail This Article
കോട്ടയം ∙ റേഷൻ കടകളിൽ വിതരണത്തിന് കൂടുതലായി പച്ചരി വരുന്നത് ജില്ലയിൽ ബാധിക്കുന്നത് രണ്ടു ലക്ഷത്തിലധികം കാർഡ് ഉടമകളെ. ഇതിനു പുറമേ മഠങ്ങൾ പോലെയുള്ള എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്) വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. മഞ്ഞ, ചുവപ്പ് കാർഡുകാരും എൻപിഐ സ്ഥാപനങ്ങളിലെ ആളുകളും 90 ശതമാനവും റേഷൻ കടയിലെ അരി ഉപയോഗിക്കുന്നവരാണ്.
കോട്ടയം ജില്ലയിലെ അഞ്ചരലക്ഷത്തോളം കാർഡുകാരിൽ 34,769 പേർ മഞ്ഞക്കാർഡ് (എഎവൈ) ഉടമകളാണ്.ചുവപ്പ് കാർഡ് ഉടമകൾ 1,81,044 പേരുണ്ട് (പിഎച്ച്എച്ച്). എൻപിഐ വിഭാഗത്തിൽ 6,551 സ്ഥാപനങ്ങളുമുണ്ട്.അതേസമയം, മന്ത്രിയുടെ ഓഫിസിൽ നിന്ന് ആറു മാസം മുൻപു പോയ ഒരു അപേക്ഷയെത്തുടർന്നാണ് പച്ചരി കൂടുതലായി വരുന്നതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ ബോധപൂർവം പച്ചരി കൂടുതലായി കേരളത്തിലേക്ക് അയയ്ക്കുകയാണെന്ന മറുവാദവുമുണ്ട്.
സിന്ധു മനോജ് മൂലവട്ടം
റേഷൻ കടയിൽ നിന്ന് കിട്ടിയിരുന്ന ചാക്കരി വച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇനി പുറത്തുനിന്ന് കിലോ 43 രൂപയ്ക്ക് അരി വാങ്ങേണ്ട ഗതികേടാണ്. ആകെ കഷ്ടമാണ്.
കെ.കെ.ശിശുപാലൻ, സംസ്ഥാന സെക്രട്ടറി,(റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
ജില്ലയിൽ മഞ്ഞ, ചുവപ്പ് കാർഡ് ഉടമകൾക്ക് പിഎംജികെവൈ പദ്ധതി പ്രകാരം വരുന്നത് മുഴുവനും പച്ചരിയാണ്. അടിയന്തരമായി പ്രശ്നത്തിനു പരിഹാരം ഉണ്ടാകണം.