ADVERTISEMENT

കോട്ടയം∙ പക്ഷിപ്പനി സ്ഥിരീകരിച്ച വൈക്കം തലയാഴത്തും ആർപ്പൂക്കര മണിയാപറമ്പിലും താറാവുകളെ കൊന്നു തുടങ്ങി. രണ്ടിടത്തുമായി 7672 താറാവുകളെയാണ് കൊന്നത്. തലയാഴം കൊച്ചുഞാറ്റുവീട്ടിൽ മോഹനൻ (തമ്പി), തലയാഴം പെരുമാശേരിയിൽ സതീശൻ എന്നിവരുടെ 90 ദിവസത്തിനു മുകളിൽ പ്രായമായ താറാവുകളെ മൃഗസംരക്ഷണവകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കൊന്നത്.

ആർപ്പൂക്കരയിൽ പായിവട്ടം പാടശേഖരത്തിലെ വർക്കിയുടെ 60 ദിവസത്തിനു മുകളിൽ പ്രായമായ 4,020 താറാവുകളെയും കൊന്നു. പാടത്തും തോട്ടിലുമായുണ്ടായിരുന്ന താറാവുകളെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് എത്തിച്ച് ക്ലോറോഫോം അടങ്ങിയ ചാക്കിനുള്ളിലാക്കി കൊന്നു കുഴിച്ചു മൂടുകയായിരുന്നു. 

ചൊവ്വാഴ്ചയാണ് തലയാഴം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുന്നപ്പൊഴി ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോഴി, താറാവ്, മറ്റു വളർത്തുപക്ഷികൾ അസാധാരണമായി ചാകുന്നത് ശ്രദ്ധയിൽപെട്ടാൽ  അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും  കലക്ടർ അറിയിച്ചു.

മോഹനൻ, താറാവ് കർഷകൻ, വൈക്കം.: 30 വർഷമായി താറാവ് കൃഷി ആരംഭിച്ചിട്ട്. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി വളർത്തിയ താറാവുകളെയാണു കൊന്നത്. 2 ആഴ്ച മുൻപ് താറാവ് ഒന്നിന് 250 രൂപ നിരക്കിൽ എടുക്കാൻ ആള് വന്നതാണ്. ക്രിസ്മസ് ആകുമ്പോഴേക്കും അൽപംകൂടി വളർന്ന് തൂക്കം കൂടും ഇതിനെക്കാൾ കൂടുതൽ വില ലഭിക്കും എന്ന പ്രതീക്ഷയിൽ കൊടുത്തില്ല. 2016ൽ 4350 താറാവുകൾ പക്ഷിപ്പനി ബാധിച്ച് ചത്തു.

ഷാജി പണിക്കശേരി,ജില്ലാ മൃഗസംരക്ഷണ ഓഫിസർ.:രണ്ടു മാസംവരെ പ്രായമായ താറാവ് ഒന്നിന് 60 രൂപയും അതിനു മുകളിൽ പ്രായമായ താറാവ് ഒന്നിന് 200 രൂപ നിരക്കിലുമാണു കഴിഞ്ഞ വർഷം നൽകിയത്. നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. 

ഡോ. നീരജ രാജ്, തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം, ആർപ്പൂക്കര.:എല്ലാ പക്ഷികളെയും ബാധിക്കുന്ന എച്ച്5 എൻ1 ഇനമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കുറവാണ്. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് താറാവ്, കോഴി, എന്നിവയുടെ ഇറച്ചി, മുട്ട വിപണനം 3 ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്ന് നിർദേശിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com