ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നതെന്നു ആന്റോ ആന്റണി എംപി ആരോപിച്ചു. പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമല്ല. വനം റവന്യു വകുപ്പുകൾ സംയുക്ത സർവേ നടത്തി ജനവാസ ഭൂമിയാണെന്ന് തിരിച്ചറിഞ്ഞ് പട്ടയം നൽകി കരം അടച്ച് കൊണ്ടിരിക്കുന്ന ഭൂമിയാണ്.

എന്നാൽ ഈ മേഖലകളെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ശുപാർശ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി.7 പതിറ്റാണ്ടിലധികമായി ജനങ്ങൾ താമസിക്കുന്ന പ്രദേശമാണിതെന്ന യാഥാർഥ്യം മനസ്സിലാക്കി തീരുമാനം എടുക്കുന്നതിനു പകരം

ഇങ്ങനെയൊരു തീരുമാനവും ശുപാർശയും കേന്ദ്രസർക്കാരിനെ അറിയിക്കുക വഴി സുപ്രീം കോടതിയുടെ മുന്നിലേക്കു പ്രശ്നം വരികയാണ്.  പട്ടയഭൂമിയാണെന്നു പറഞ്ഞ് തെറ്റ് തിരുത്തേണ്ടതിനു പകരം ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കണമെന്നു പറയുന്നതു‍ അപകടം നിറഞ്ഞ സാഹചര്യത്തിലേക്കാണു പോകുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു.

സമരം 9 മണി മുതൽ 5 വരെ

ബഫർ സോൺ വിഷയത്തിൽ എയ്ഞ്ചൽവാലിയിൽ സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ ഭൂമിയുടെ അവകാശം പൂർണമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 27ന് 9 മുതൽ 5 വരെ എയ്ഞ്ചൽവാലിയിൽ ഉപവാസ സമരം നടത്തുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. മുതിർന്ന കർഷകർ സെബാസ്റ്റ്യൻ കല്ലേക്കുളം ഉദ്ഘാടനം ചെയ്യും. 

കെ. മുരളീധരൻ എംപി, ഡീൻ കുര്യാക്കോസ് എംപി, മോൻസ് ജോസഫ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റുമാരായ നാട്ടകം സുരേഷ്, സതീഷ് കൊച്ചുപറമ്പിൽ എന്നിവരും ഉപവാസ സമരത്തിൽ പങ്കെടുക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി.എ.ഷെമീർ , ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ അഭിലാഷ് ചന്ദ്രൻ, റോയ് കപ്പലുമാക്കൽ എന്നിവർ അറിയിച്ചു.

കുരുക്ക് ഇങ്ങനെ

2011 ഏപ്രിൽ 6 ന് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം പമ്പാവാലി, എയ്ഞ്ചൽവാലി മേഖല ‘ കടുവ പരിപാലനത്തിനു വേണ്ടിയുള്ള ബഫർ സോൺ’ ആണ്. അതിനാൽ ബഫർ സോൺ പ്രശ്നത്തിൽ സുപ്രീം കോടതി എന്തെങ്കിലും ഇളവ് നൽകിയാൽ പോലും അതിന്റെ ഗുണം പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾക്ക് ലഭിക്കില്ല.

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്ന് ഈ പ്രദേശങ്ങൾ ഒഴിവാക്കുന്നതിനൊപ്പം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കടുവ പരിപാലനത്തിനുള്ള പ്രത്യേക ബഫർ സോൺ എന്ന  ഉത്തരവു കൂടി റദ്ദ് ചെയ്യണം.

2011 ൽ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ മാത്രം ‘കടുവ പരിപാലനത്തിനുള്ള പ്രത്യേക ബഫർ സോൺ’ ആക്കി മാറ്റിയത് ആരും അറിഞ്ഞില്ലെന്നാണ് കർഷകർ പറയുന്നത്. വനംവകുപ്പ് വളരെ രഹസ്യമായിട്ടാണ് ഈ നടപടി സ്വീകരിച്ചത്. ഇപ്പോൾ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ബഫർ സോൺ ചർച്ച വന്നതോടെയാണ് 2011 ലെ പ്രത്യേക ബഫർ സോൺ ആക്കിയ വിവരം നാട്ടുകാർ അറിയുന്നത്.

കഴിഞ്ഞ 18 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് മീറ്റിങ്ങിൽ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വന്യ ജീവി ബോർഡിനു ശുപാർശ നൽകാൻ തീരുമാനിച്ചു.

എന്നാൽ സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ കടുവ സംരക്ഷണത്തിനുള്ള പ്രത്യേക ബഫർസോൺ റദ്ദാക്കും എന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ബഫർ സോൺ വിരുദ്ധ ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു.പമ്പാവാലിയും എയ്ഞ്ചൽവാലിയിലും വനംവകുപ്പിന്റെ ഭൂപടത്തിൽ വനഭൂമിയായി രേഖപ്പെടുത്തിത്

അറിയാതെ പറ്റിയ പിശക് ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. എന്നാൽ വനംവകുപ്പ് 12 വർഷം മുൻപു തന്നെ ഇരു ചെവി അറിയാതെ പമ്പാവാലിയെയും എയ്ഞ്ചൽവാലിയെയും കടുവ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രത്യേക ബഫർ സോൺ ആക്കിയിരുന്നു. പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചാൽ

കടുവ സങ്കേതത്തിനു പമ്പയാറും അഴുതയാറും അതിരു തീർക്കുന്ന സ്വാഭാവിക അതിർത്തി ഉണ്ടാകും എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യമെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇങ്ങനെ ജനങ്ങളെ ഒഴിപ്പിച്ചാൽ വന്യ മൃഗങ്ങൾക്ക് യഥേഷ്ടം ഇറങ്ങിവന്ന് ആറ്റിൽ നിന്ന് വെള്ളം കുടിക്കാൻ പറ്റും. വനവിസ്തൃതി വർധിപ്പിക്കുകയും ചെയ്യാം.

കുടിയൊഴിപ്പിക്കാൻ എന്തൊക്കെ വിദ്യകൾ

വനാതിർത്തി കടന്ന് ജനവാസ മേഖലകളിൽ എത്തുന്ന വന്യമൃഗങ്ങളോടും മല്ലടിച്ചാണു പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ ജനങ്ങൾ 3 തലമുറകളായി കഴിയുന്നത്. കാട്ടാനയും പുലിയും കാട്ടുപോത്തും കാട്ടു പന്നിയും എല്ലാം കാടിറങ്ങി വന്ന് നാശം വിതച്ച് കടന്നുപോകുമ്പോൾ കാഴ്ചക്കാരായി നിൽക്കാനായിരുന്നു നാട്ടുകാരുടെ വിധി. 

ജനങ്ങളെ സഹായിക്കാൻ എന്ന പേരിൽ വനംവകുപ്പ് 1998 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി). ഇഡിസി വഴി കർഷകർക്ക് വനംവകുപ്പ് ലോക ബാങ്ക് സഹായത്തോടെ ചില്ലറ സഹായങ്ങൾ നൽകി. എന്നാൽ ഇത് തങ്ങളെ കുടിയിറക്കുന്നതിനുള്ള കെണി ആയിരുന്നെന്നാണു കർഷകർ പറയുന്നത്.

100 കുടുംബങ്ങളെ ഒരു ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി ആയിട്ടാണ് പരിഗണിച്ചത്. തുടക്കത്തിൽ 5000 രൂപ വീതം ഇവർക്ക് സഹായം നൽകി. വനത്തിൽ നിന്ന് വിറക് ശേഖരിക്കുന്നത് ഒഴിവാക്കുന്നതിന് ഇഡിസിയുടെ കീഴിലുള്ള കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക കണക്‌ഷൻ അനുവദിച്ചു. ഇതെല്ലാം കർഷകരെ വാതിർത്തിയിൽ നിന്ന് കുടി ഒഴിപ്പിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് നാട്ടുകാർ ആരോപിക്കുന്നത്.നാളെ കാട്ടുനീതിക്ക് എതിരെ നാട് സമര മുഖത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com