രാമപുരം ∙ വെള്ളിലാപ്പിള്ളി പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ മണിക്കിണറ്റിൽ നിന്നു ഭഗവതി വിഗ്രഹം കണ്ടെടുത്തു. വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.ജ്യോതിഷ പണ്ഡിതൻ കോഴിക്കോട് വിജയരാഘവ പണിക്കരുടെ നേതൃത്വത്തിൽ ക്ഷേത്രോപദേശക സമിതി നടത്തിയ ദേവപ്രശ്‌നത്തിൽ ലഭിച്ച സൂചനയെത്തുടർന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാർ, സെക്രട്ടറി ബിജു പറോട്ടിയേൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ ചേറിൽ പുതഞ്ഞ നിലയിൽ വിഗ്രഹം കണ്ടെത്തുകയായിരുന്നു. കരിങ്കൽ പീഠത്തിൽ ഉറപ്പിച്ച വിഗ്രഹം 3 കഷണമായി മുറിഞ്ഞുപോയിട്ടുണ്ട്.വെള്ളിലാപ്പിള്ളി പിഷാരുകോവിൽ കാർത്യായനി ദേവീ ക്ഷേത്രം മേൽശാന്തി ഉഴവൂർ മാടമന ഇല്ലം സുരേഷ് നമ്പൂതിരി യുടെ നേതൃത്വത്തിൽ നാമമന്ത്ര ജപം ആരംഭിച്ചു. ദേവസ്വം ബോർഡ് അധികാരികൾ, തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളിൽ മാധവൻ നമ്പൂതിരി എന്നിവരുമായി ആലോചിച്ച് ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.
കടപ്പാട്ടൂർ ക്ഷേത്രത്തിലെ വിഗ്രഹം
1960 ജൂലൈ 14ന് കടപ്പാട്ടൂരിൽ മഠത്തിൽ പാച്ചുനായർ അത്തിമരം വെട്ടാനെത്തുകയും, മരം വീണപ്പോൾ മരപ്പൊത്തിനുള്ളിൽ നിന്ന് കടപ്പാട്ടൂർ മഹാദേവന്റെ വിഗ്രഹം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് എല്ലാ വർഷവും ജൂലൈ 14ന് വിഗ്രഹദർശന ദിനമായി ആചരിക്കുന്നു.