ഭക്ഷണം എത്തിക്കാൻ സുഡാനിലേക്ക് വഴിയൊരുക്കും, കോട്ടയത്തിന്റെ വീട് കട്ടർ
Mail This Article
കോട്ടയം∙ലോകത്തിലെ ഏറ്റവും വലിയ ചതുപ്പുനിലമായി അറിയപ്പെടുന്ന അൽ സുഡ് ദ്വീപ് (ദക്ഷിണ സുഡാൻ) നിവാസികൾക്കു ഭക്ഷണം എത്തിക്കാൻ കോട്ടയത്തു രൂപകൽപന ചെയ്ത അക്വാറ്റിക് വീട് കട്ടർ. ദ്വീപിൽ ഭക്ഷണം എത്തിക്കുന്ന യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ബോട്ടുകൾക്ക് ചെളിയും പുല്ലും നിറഞ്ഞ ഈ ചതുപ്പുകളിൽ വഴിയൊരുക്കുക എന്നതാണ് അക്വാറ്റിക് വീട് കട്ടറിന്റെ ജോലി.
ഒട്ടേറെ വീട് കട്ടറുകൾ ഇന്ത്യയിലും വിദേശത്തുമായി നൽകിയിട്ടുണ്ടെങ്കിലും യുഎന്നിനു നിർമിച്ചു നൽകുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളച്ചന്ദ്ര എൻജിനീയറിങ് ഉടമസ്ഥരായ ഫിലിപ്പ് കേളച്ചന്ദ്ര, റോണി കേളച്ചന്ദ്ര എന്നിവർ പറഞ്ഞു.
ഈ പ്രദേശത്തെ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിൽ നിലവിൽ ഭക്ഷണം എത്തിക്കുന്നത് ഹെലികോപ്റ്റർ മാർഗമാണ്. വേൾഡ് ഫുഡ് പ്രോഗ്രാം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴുക്കാനിലം, വേമ്പനാട് കായൽ എന്നിവിടങ്ങളിലായി ഒട്ടധികം തവണ നടത്തിയ പരീക്ഷണങ്ങൾക്കു ശേഷമാണു പി.പി.തോമസ് രൂപകൽപന ചെയ്ത ഈ കട്ടറിനു കയറ്റുമതിയനുമതി ലഭിച്ചത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ഇ.കെ.ബാബു, കോട്ടയം പോർട്ട് എംഡി ഏബ്രഹാം വർഗീസ്, ജനറൽ മാനേജർ രൂപേഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.