കാട്ടാനകൾ വേണ്ടുവോളം നാട്ടിലേക്കിറങ്ങുന്നു; പക്ഷേ നാട്ടിലെ ആഘോഷങ്ങൾക്ക് ആനകളില്ല
Mail This Article
കുറവിലങ്ങാട് ∙ കാട്ടാനകൾ നാട്ടിലേക്കിറങ്ങുമ്പോൾ നാട്ടിലെ ആഘോഷങ്ങൾക്കു പറ്റിയ ആനകളെത്തേടി ഉത്സവ ഭാരവാഹികൾ യാത്ര തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഉത്സവം ഉൾപ്പെടെ ആഘോഷങ്ങൾ തിരികെ വന്നപ്പോൾ നാട്ടാനകൾക്കും തിരക്ക്. ഇത്തിത്താനം ഗജമേളയും തിരുനക്കര പകൽപൂരവും ഏറ്റുമാനൂർ, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവവും ഉൾപ്പെടെ ആനകൾ അണിനിരക്കുന്ന ചടങ്ങുകൾ ഒട്ടേറെ നടക്കുന്ന കോട്ടയം ജില്ലയിൽ ഇപ്പോൾ ആനകളുടെ എണ്ണം കുറയുകയാണ്. ആന ഉടമകളുടെ സംഘടന നൽകുന്ന കണക്കനുസരിച്ചു ജില്ലയിൽ ഇപ്പോഴുള്ളതു ലക്ഷണമൊത്ത 20 കൊമ്പന്മാർ മാത്രം.
തിരക്കുള്ള സമയങ്ങളിൽ പരിപാടികൾക്ക് ഒരു ആനയെ എങ്കിലും കിട്ടാൻ ഓടിനടക്കണം. താരമൂല്യമുള്ള ആനകൾ ഓട്ടത്തിലാണ്. ഒരു ഉത്സവപ്പറമ്പിൽ നിന്ന് അടുത്ത സ്ഥലത്തേക്ക്. പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നു വമ്പുള്ള കൊമ്പനെ കൊണ്ടുവരാൻ ഒരു ലക്ഷം രൂപയെങ്കിലും ചെലവാകും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായപ്പോൾ എഴുന്നള്ളത്തിനുള്ള ആനകളെ ഉടമസ്ഥർ നല്ലനടപ്പു പരിശീലിപ്പിച്ചിരുന്നു.
2 വർഷത്തിനു ശേഷം ആനകൾ തിരക്കുള്ള പുറംലോകത്തേക്ക് ഇറങ്ങുമ്പോൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ആനകളെ പൊതുവഴിയിലൂടെ നടത്താൻ വെറ്ററിനറി ഡോക്ടർമാർ നിർദേശിച്ചിരുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങാതായത് ആനകളുടെ ശാരീരികക്ഷമതയ്ക്കും മാനസികാരോഗ്യത്തിനും തിരിച്ചടി ഉണ്ടാക്കിയതായി വിദഗ്ധർ പറയുന്നു. തലയെടുപ്പുള്ള ഒട്ടേറെ ഗജവീരന്മാർ കോവിഡ് കാലത്തു ചരിയുകയും ചെയ്തു. സംസ്ഥാനത്ത് ആനകളുടെ മരണനിരക്ക് ഉയരുകയാണ്. നാനൂറോളം നാട്ടാനകൾ മാത്രമാണ് ഇനിയുള്ളത്.