റോസാപ്പൂ മാല തരും ഹരിത ലോകമേ
Mail This Article
പുളിക്കൽകവല ∙ പനിനീർ പൂക്കൾക്കു നാട്ടിൻ പുറങ്ങളിലും മികച്ച രീതിയിൽ വിപണി ഒരുക്കാമെന്നു തെളിയിക്കുകയാണ് റിട്ട.കൃഷി അസി.ഡയറക്ടർ കോര തോമസിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ. കോവിഡ് കാലം കഴിഞ്ഞതോടെ റോസിനു നല്ല കാലമാണ്. നാടൻ മാർക്കറ്റ് വില ഇപ്പോൾ 35 - 40 രൂപയാണ്. റോസ് വ്യാവസായിക ഉൽപാദനം നാട്ടിൻ പുറങ്ങളിൽ കുറഞ്ഞതിനെ തുടർന്നു ഹരിത ലോകം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ റോസ് കൃഷി ആരംഭിച്ചിരുന്നു. സംസ്കാര ചടങ്ങുകൾക്ക് സംഘത്തിൽ നിന്നും സൗജന്യമായി റോസ് പൂക്കൾ കോവിഡ് കാലത്ത് നൽകിയിരുന്നു.
ഹരിത ലോകം കൂട്ടായ്മ ചെയർമാൻ കൂടിയായ കോര തോമസിന്റെ നേതൃത്വത്തിൽ തമിഴ്നാട്, കർണാടക,പൂന എന്നിവിടങ്ങളിലെ റോസ് ഉൽപാദന കേന്ദ്രങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നുനാട്ടിലെ തുടർച്ചയായ മഴയും ചൂടും കൂടിയ വായു ജല സാന്ദ്രതയുമാണ് റോസ് വളർച്ചയ്ക്ക് പ്രധാന വില്ലൻ എന്നു കണ്ടെത്തിയിരുന്നു. ഇതിനാൽ ആദ്യത്തെ പൂക്കൾ മാത്രമായിരിക്കും ലഭിക്കുക.
മഴയും ചൂടും ഏൽക്കാത്ത രീതിയിൽ ചൂട് ക്രമീകരിച്ച പോളി ഹൗസുകളിൽ പ്രത്യേക പരിചരണത്തിൽ വളർത്തിയതോടെ റോസ് കൃഷി വിജയം കണ്ടു.ഹരിത ലോകം കൂട്ടായ്മയും കൂരോപ്പടയിലെ തരംഗ് സംഘത്തിലെ വനിതകളും ചേർന്നായിരുന്നു കൃഷി. ഡച്ച് ഇനത്തിൽ പെട്ട നീളമുള്ള തണ്ടോടു കൂടിയ റോസാണു നാട്ടിൽ കൃഷിക്ക് മികച്ചതെന്നും ഇവർ പറയുന്നു.
മണ്ണിലെ പിഎച്ച് നിലനിർത്തി 3 മാസത്തിൽ കൊമ്പ് കോതൽ, രണ്ടാഴ്ചയിൽ ഒരിക്കൽ വള പ്രയോഗം. കീടരോഗ നിയന്ത്രണം, മിസ്റ്റിങ്, ലൈറ്റിങ് എന്നിവ ശാസ്ത്രീയമായി നടപ്പാക്കിയാൽ ചെറിയ യൂണിറ്റുകളിലും ഇവയുടെ ഉൽപാദനം നടത്താൻ സാധിക്കും. ഹരിത ലോകത്തിന്റെ നേതൃത്വത്തിൽ പാമ്പാടി കേന്ദ്രമാക്കി റോസ് വിപണന സംഘവും രൂപീകരിച്ചിട്ടുണ്ട്.