കോട്ടയം∙ ജില്ലയിൽ ആദ്യത്തെ അടിപ്പാത മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർമിക്കും. മെഡിക്കൽ കോളജിലെത്തുന്നവർക്ക് സുരക്ഷിതമായി റോഡ് കടക്കുന്നതിനാണു തുരങ്കപാത നിർമിക്കുന്നത്. മന്ത്രി വി.എൻ.വാസവന്റെ നിർദേശപ്രകാരമാണ് പദ്ധതി. ചെലവ് 1.3 കോടി രൂപ. നിർമാണച്ചെലവിന്റെ 20% ഇത്തവണത്തെ ബജറ്റിൽ വകയിരുത്തി.
Also read: വീട്ടുവരാന്തയിൽ നിൽക്കുമ്പോൾ മുറ്റത്ത് കടുവയെത്തി; ഭയന്നു വിറച്ചു ഒൻപതാം ക്ലാസുകാരി
ഉറപ്പുള്ള വെട്ടുകല്ലുള്ള സ്ഥലമായതിനാൽ അടിപ്പാതയ്ക്ക് അനുയോജ്യമാണെന്നാണ് ആദ്യ വിലയിരുത്തൽ. പഠനം നടത്തി റിപ്പോർട്ട് നൽകാൻ ഏജൻസികളെ ക്ഷണിച്ചുള്ള ഇൻവെസ്റ്റിഗേഷൻ ടെൻഡർ അടുത്തയാഴ്ച വിളിക്കും.6 മാസത്തിനകം നിർമാണം പൂർത്തിയാക്കുന്ന നിലയിലാണു പദ്ധതിയിടുന്നത്.
സുരക്ഷാ ജീവനക്കാരും ക്യാമറയുമുണ്ടാകും
ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനും പിഎംആർ ബിൽഡിങ്ങിനും ഇടയിലുള്ള പത്തടി താഴ്ചയുള്ള ഭാഗത്താവും അടിപ്പാതയുടെ തുടക്കം.റോഡിന് അടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പിൻവശത്ത് അവസാനിക്കും. 20 മുതൽ 30 മീറ്റർ വരെ നീളം, 5 മീറ്റർ വീതി, 3 മീറ്റർ ഉയരം; എന്നിങ്ങനെയാണു കണക്കാക്കിയിരിക്കുന്നത്.
ഇരുകവാടങ്ങളിലും പടികൾ
അടിപ്പാതയിൽ മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമുണ്ടാകും. ഫാൻ, ബൾബുകൾ എന്നിവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കും. വായു സഞ്ചാരത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. ഇരുകവാടങ്ങളും ആവശ്യമെങ്കിൽ പൂട്ടാനായി ഇരുമ്പുവാതിലുകൾ നിർമിക്കും. സ്റ്റാൻഡിൽ ഇറങ്ങി റോഡ് കടക്കാതെ അടിപ്പാതയിലൂടെ ആശുപത്രി വളപ്പിലേക്കു പ്രവേശിക്കാനുമാകും.
ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തുന്ന മെഡിക്കൽ കോളജിൽ റോഡ് പൂർണമായും അടച്ചിട്ടുള്ള നിർമാണ പ്രവർത്തനം വേണ്ടെന്ന നിലപാടിലാണ് അധികൃതർ. അതേസമയം അടിപ്പാത നിർമാണം പൂർത്തിയാകുകയും വേണം. ഈ ആലോചനയാണ് അടിപ്പാതയുടെ മറുവശം സ്റ്റാൻഡിനു പിന്നിൽ തുറക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.