കുമരകം ∙ പഞ്ചായത്തിലെ 6 കറവപ്പശുക്കൾക്ക് ഭക്ഷ്യവിഷബാധ. അട്ടിപ്പീടിക ഭാഗത്ത് ബിനുവിന്റെ പശുക്കൾക്കാണു രോഗാവസ്ഥ. വെറ്ററിനറി ഡോ. നീതു സുദർശനൻ പശുക്കളെ പരിശോധിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ റിപ്പോർട്ട് നൽകി. 2 ദിവസമായി പശുക്കൾക്കു ലക്ഷണം കണ്ടു തുടങ്ങിയിരുന്നു.
ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശനിലയിലായി.തുടരെ വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉൽപാദനം കുറഞ്ഞു. പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു. 9 പശുക്കളാണു ബിനുവിനുള്ളത്. മറ്റു പശുക്കൾക്കും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായും പറയുന്നു.
പശു ചത്ത സംഭവം: നടപടിയെന്ന് മന്ത്രി
കടുത്തുരുത്തി ∙ കാലിത്തീറ്റയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റ് പശു ചാവുകയും ഒട്ടേറെ പശുക്കൾക്കു രോഗ ബാധയുണ്ടാകുകയും ചെയ്ത സംഭവത്തിൽ സർക്കാർ അടിയന്തര അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ സബ്‌മിഷനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിദഗ്ധസംഘം പരിശോധന നടത്തി ചികിത്സാപുരോഗതി വിലയിരുത്തിയതായി മന്ത്രി പറഞ്ഞു.
പശു ചാവുകയും രണ്ടു പശുക്കൾക്ക് ഗർഭം അലസുകയും ചെയ്ത മുളക്കുളം പൂഴിക്കോൽ ജോബി ജോസഫ് വട്ടക്കേരിയുടെ ഫാമിൽ നിന്നു പശുവിന്റെ ആന്തരിക അവയവങ്ങൾ, തീറ്റ സാംപിളുകൾ എന്നിവ തിരുവനന്തപുരം റീജനൽ കെമിക്കൽ ലാബിൽ പരിശോധനയ്ക്കായി നൽകി.ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കർഷകർക്ക് ക്ഷീര വകുപ്പ് 15,000 രൂപ അനുവദിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.