തകർന്ന ചില്ല് മാറ്റുന്നതിൽ അനിശ്ചിതത്വം; വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് പെരുവഴിയിൽ
Mail This Article
ചങ്ങനാശേരി ∙ അപകടത്തിൽപെട്ട് തകർന്ന ചില്ല് മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. തമിഴ്നാട്ടിൽ നിന്നു മടങ്ങാൻ കഴിയാതെ വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നു ചങ്ങനാശേരിയിൽ നിന്നു വേളാങ്കണ്ണിക്കു പുറപ്പെട്ട എടിസി 93 സൂപ്പർ എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ തിരുവാരൂരിൽ വച്ചാണ് അപകടത്തിൽപെട്ടത്.
മുൻപിൽ സഞ്ചരിച്ചിരുന്ന ലോറിയിൽ തട്ടിയാണ് ബസിന്റെ മുൻവശത്തെ ചില്ല് തകർന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതരായി വേളാങ്കണ്ണിയിൽ എത്തിച്ചെങ്കിലും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ കൃത്യമായ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. ബസുമായി തമിഴ്നാട്ടിൽ നിന്ന് പാലക്കാട് ഡിപ്പോയിലേക്ക് എത്താനും
അതല്ല തിരുവാരൂരിലുള്ള വർക് ഷോപ്പിൽ നിന്ന് ചില്ല് മാറിയിടാനും അധികൃതരുടെ ഭാഗത്തു നിന്ന് നിർദേശം ഉണ്ടായി. ചില്ല് മാറിയിടുന്നതിന്റെ വിവരങ്ങൾ തിരുവാരൂരിലെ വർക്‌ഷോപ്പിൽ പോയി കെഎസ്ആർടിസി ജീവനക്കാർ തിരക്കിയെങ്കിലും പണം അനുവദിക്കുന്നതു സംബന്ധിച്ച് നിർദേശം ലഭിക്കാത്തതിനാൽ ആ മാർഗവും അടഞ്ഞു.
ഫലത്തിൽ 2 ദിവസമായി പെരുവഴിയിലാണ് വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസിന്റെ സ്ഥാനം. ട്രിപ് മുടങ്ങിയതോടെ ടിക്കറ്റ് റിസർവ് ചെയ്ത് പ്രതീക്ഷയോടെ കാത്തിരുന്ന യാത്രക്കാരും ദുരിതത്തിലായി. മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസ് മുടങ്ങിയതിലൂടെ കെഎസ്ആർടിസിക്കും ഭീമമായ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ട്. ഒട്ടേറെ ആരാധകരുള്ള ഈ അഭിമാന സർവീസ് ഏതുവിധേനയും പുനരാരംഭിക്കാൻ അധികാരികൾ ഇടപെടണമെന്ന ആവശ്യം ശക്തമായി.