ADVERTISEMENT

കോട്ടയം ∙ കടൽ ഇല്ലാത്ത കോട്ടയത്തേക്കു വരുന്നതെല്ലാം പച്ചമീനല്ല. ഈ മത്സ്യങ്ങളിൽ പലതും കാലപ്പഴക്കമുള്ളവയായിരിക്കും. ചിലതാകട്ടെ വിഷത്തിൽ മുങ്ങി നിവർന്നതുമായിരിക്കാം. നോക്കി വാങ്ങിയില്ലെങ്കിൽ പണി കിട്ടുമെന്ന കാര്യം ഉറപ്പ്. പ്രാദേശിക മാർക്കറ്റുകളിൽ വിൽക്കുന്ന മത്സ്യം വിഷരഹിതമാണോയെന്ന പരിശോധന കാര്യമായി നടക്കാറില്ല.

ഹെൽത്ത് ഇൻസ്പെക്ടർമാർക്കു പരിശോധന നടത്താമെന്നല്ലാതെ കണ്ടുപിടിക്കുന്നതിനു സംവിധാനങ്ങളൊന്നുമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പാണു പരിശോധന നടത്തേണ്ടത്. ഈ 2 വിഭാഗങ്ങൾ തമ്മിൽ ഏകീകരണം ഇല്ലാത്തതും കുഴപ്പക്കാർ രക്ഷപ്പെടുന്നതിനു കാരണമാകുന്നു.രാസ വസ്തുക്കൾ കലർത്തിയ മത്സ്യം പിടികൂടുന്നതുതന്നെ പരാതി ഉയരുമ്പോൾ മാത്രമാണ്. കടലിൽ നിന്നും കായലിൽ നിന്നും നമ്മുടെ വീട്ടുപടിക്കലേക്ക് എത്തുന്ന മത്സ്യം സുരക്ഷിതമാണോ? പരിശോധിക്കാം.

കടലിൽ നിന്ന് പത്താം നാൾ ഉപഭോക്താക്കളിലേക്ക്

മാസത്തിൽ 3 തവണയാണ് മീൻ പിടിക്കുന്നതിനായി ഒരു ബോട്ട് കടലിലേക്കു പോകുന്നത്. ഐസ് നിറച്ച പെട്ടികളുമായാണു യാത്ര. പിടിക്കുന്ന മീനുകൾ ഐസ് ഇട്ടു സൂക്ഷിക്കും. ഓരോ ആഴ്ചയിലും മീനുമായി തിരികെയെത്തും. ഇത്തരത്തിൽ കരയ്ക്ക് എത്തിക്കുന്ന മീൻ പൊതു വിപണിയിൽ ലേലം ചെയ്യുകയാണു പതിവ്. അവിടെ നിന്നു മാർക്കറ്റുകളിലേക്ക് എത്തും. 

ഈ മാർക്കറ്റുകളിൽ നിന്നു ചെറുകിട കച്ചവടക്കാർ ലേലത്തിനെടുക്കും. പ്രാദേശിക മാർക്കറ്റുകളിലേക്കു മീൻ എത്തും. ചെറുവള്ളങ്ങളിലും ബോട്ടുകളിലും മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ ദിവസേന തിരിച്ചെത്തും. ഇവരിൽ നിന്നു ലേലത്തിനെടുക്കുന്ന മീൻ നേരിട്ട് ചെറുകിട കച്ചവടക്കാരിൽ എത്തുകയാണ് പതിവ്.

വിഷം ചേർക്കുന്നത്

മത്സ്യം ചീത്തയാകാതിരിക്കാൻ വിഷം ചേർക്കുന്നത് 2 തരത്തിലാണ്. ഒന്നു  നേരിട്ടും മറ്റൊന്ന് ഐസ് കട്ടയോടൊപ്പവും. ഹാർബറുകളിൽ നിന്നു രാസവസ്തു കലർത്തി വിടാനുള്ള സാധ്യത കൂടുതലാണ്. മൊത്ത വിൽപനക്കച്ചവടക്കാർ, ഇടനില കച്ചവടക്കാർ, മാർക്കറ്റുകളിലെ മൊത്ത വിതരണക്കാർ എന്നിങ്ങനെ പലരും പല സ്ഥലങ്ങളിലും രാസ വസ്തു കലർത്താനുള്ള സാധ്യത ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. സീസണുകൾ ലക്ഷ്യമിട്ട് സ്റ്റോക്ക് ചെയ്യുന്ന പ്രവണത പലയിടത്തുമുണ്ട്.അത്തരം മീനിലാണു രാസ വസ്തുസാന്നിധ്യം കൂടുതൽ.

ചേർക്കുന്നത് മാരക രാസ വസ്തുക്കൾ

അമോണിയവും ഫോർമലിനുമാണ് ഇതിൽ പ്രധാനം. രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം ആന്തരിക അവയവത്തെ ബാധിക്കും. ഇതോടൊപ്പം ഛർദി, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയ്ക്കും കാരണമാകും. കുട്ടികൾക്കാണ് രാസവസ്തു അടങ്ങിയ ഭക്ഷണം കഴിക്കുന്നതു വഴി ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ. രാസ സാന്നിധ്യമുള്ള മീൻ പതിവായി കഴിക്കുന്നതിലൂടെ കുടലിലെ അർബുദം, അൾസർ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

കോട്ടയം പ്രധാന മാർക്കറ്റ്

മാംസ്യത്തെക്കാൾ മത്സ്യത്തിന് ആവശ്യക്കാരുള്ള ജില്ലയാണ് കോട്ടയമെന്നു മൊത്ത കച്ചവടക്കാർ പറയുന്നു. അതിനാൽ കേരളത്തിന് അകത്തും പുറത്തും നിന്നായി ടൺ കണക്കിനു മത്സ്യമാണ് ഇവിടെ എത്തുന്നത്. കൊല്ലം, മുനമ്പം, കൊച്ചി, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണു പ്രധാനമായും എത്തുന്നത്.

ലഭ്യതക്കുറവ് അനുസരിച്ച് കർണാടക, തമിഴ്നാട്, ആന്ധ്ര, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്താറുണ്ട്. മീൻ ഇറക്കുമ്പോഴും, വിൽപന നടത്തുമ്പോഴും പരിശോധന ഇല്ലാത്തതാണ് രാസ വസ്തുക്കളുടെ ഉപയോഗം കൂടാൻ കാരണം. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണു പരിശോധന.

പരിശോധന ഇങ്ങനെ

മത്സ്യത്തിലെ അമോണിയം, ഫോർമലിൻ സാന്നിധ്യം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വിഭാഗം ആശ്രയിക്കുന്നത് ക്വിക് കിറ്റുകളെയാണ്. കിറ്റിലെ സ്ട്രിപ് മത്സ്യത്തിന്റെ പുറത്ത് ഉരച്ച ശേഷം ലായനിയിൽ മുക്കും. നിറവ്യത്യാസം ഉണ്ടായാൽ രാസ വസ്തു ചേർത്തതാണെന്നു മനസ്സിലാക്കാം. 

കൃത്രിമം കണ്ടെത്തിയാൽ പിഴ മാത്രം

മത്സ്യത്തിൽ രാസവസ്തുക്കൾ അമിത അളവിൽ ചേർക്കുകയോ കേടു കൂടാതിരിക്കാൻ ക്യാനിലും ഐസ് കട്ടയിലും ഉൾപ്പെടെ രാസ വസ്തുക്കൾ കലർത്തുകയോ ചെയ്താൽ ശാസ്ത്രീയ പരിശോധനയിലൂടെയേ കണ്ടെത്താനാവൂ.ഇത്തരം പരിശോധനകൾക്ക് ജില്ലയിൽ ലാബുകൾ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.തിരുവനന്തപുരം സർക്കാർ ബയോകെമിക്കൽ ലാബിലേക്ക് സാംപിൾ അയച്ച ശേഷം പരിശോധനാഫലത്തിനായി കാത്തിരിക്കണം. ഈ കാലതാമസവും പിഴ ചുമത്തലിന് അപ്പുറത്തേക്ക് നടപടി കടക്കാത്തതുമാണു കുറ്റം ആവർത്തിക്കാൻ പലർക്കും ധൈര്യം.

ജെ.ബി. ദിവ്യ നോഡൽ ഓഫിസർ.ഭക്ഷ്യ.സുരക്ഷാ.വകുപ്പ്.കോട്ടയം ‌

രാസ പരിശോധനാ ഫലമില്ലാതെ ചില ടെക്നിക്കുകൾ കൊണ്ട് ഒരു പരിധിവരെ പഴകിയ മത്സ്യത്തെ തിരിച്ചറിയാം. നല്ല മീനിന്റെ ശരീരത്തിൽ സ്വാഭാവിക തിളക്കം ഉണ്ടാവും. മത്സ്യത്തിന് ദുർഗന്ധമോ രാസഗന്ധമോ ഉണ്ടാകില്ല. മീനിന്റെ കണ്ണുകളിലെ തിളക്കം, ചികള പൂക്കളിൽ ചുവപ്പ് നിറം എന്നിവ നല്ല മീനുകളുടെ ലക്ഷണമായി കണക്കാക്കാം. മത്സ്യത്തിന്റെ ദശയിൽ വിരൽകൊണ്ട് അമർത്തിയാൽ അത് അകത്തേക്കു ചുരുങ്ങുകയാണെങ്കിൽ പഴയ മീനാണെന്ന് ഉറപ്പിക്കാം. മുറിച്ച മത്സ്യത്തിലും ഈ പരിശോധന നടത്താം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com