ADVERTISEMENT

കോട്ടയം∙ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളിൽ റബർ കർഷകർക്ക് പ്രതീക്ഷ. എരുമേലി വിമാനത്താവളവും ശബരി റെയിൽ പാതയും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്. പുതിയതായി പ്രഖ്യാപിച്ച വിമാനത്താവളങ്ങളിൽ എരുമേലിയും ഉണ്ടാവുമെന്നാണ് കരുതുന്നത്. ബജറ്റിന്റെ വിശദാംശങ്ങൾ വന്നെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വിവരം അറിയാൻ കഴിയൂ.

പ്രതീക്ഷയോടെ നഴ്സിങ് വിദ്യാർഥികൾ

ജില്ലയിലെ യുവാക്കളുടെ ഇഷ്ടപ്പെട്ട തൊഴിൽ മേഖലയിലൊന്നാണു നഴ്സിങ്.   157 പുതിയ നഴ്സിങ് കോളജുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്ന പ്രഖ്യാപനം ജില്ലയിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. കോഴ്സ് പഠിക്കാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നതാണു പ്രതീക്ഷ. ഒപ്പം ഇടുക്കി മെഡിക്കൽ കോളജ് ഉൾപ്പെടെ സമീപത്തായുള്ള സ്ഥാപനങ്ങളിൽ ഈ സീറ്റ് എത്തിയാൽ അതും ഗുണകരമാകും.

കർഷകർക്ക് വായ്പ പദ്ധതി

കാർഷിക വായ്പ 20 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ജില്ലയിലെ കർഷകർ കാണുന്നത്. എന്നാൽ, വായ്പ നൽകുമെന്നല്ലാതെ റബർ ഉൾപ്പെടെയുള്ളവയ്ക്ക് താങ്ങുവില പ്രഖ്യാപനമോ വിലയിടിവിൽ നിന്ന് മറ്റ് ആശ്വാസ പ്രഖ്യാപനങ്ങളോ ഉണ്ടായിട്ടില്ല.

എയർപോർട്ട്, ടൂറിസം

പുതിയ വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും ഉൾപ്പെടെ വിമാന യാത്രാ മേഖലയിൽ 50 പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ എരുമേലിയിലെ ശബരിമല വിമാനത്താവളവും ഉൾപ്പെടുമോ എന്നറിയാൻ പ്രതിക്ഷയോടെ കാത്തിരിപ്പിലാണ് ജില്ല. അങ്ങനെ വന്നാൽ ജില്ലയിലെ ടൂറിസം മേഖലയ്ക്കും അത് ഉണർവേകും. ആഭ്യന്തര ടൂറിസം പദ്ധതിയിലൂടെ കുമരകവും വാഗമണും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശികളെത്തിയാൽ അതും ജില്ലയ്ക്ക് ഗുണകരമാകും.

കർഷകർക്ക് ആശ്വാസം

റബർ ഉൽപന്ന നിർമാണത്തിലെ പ്രധാന ഘടകമായ സംയുക്ത റബറിന്റെ (കോംപൗണ്ട്) ഇറക്കുമതിത്തീരുവ വർധിപ്പിച്ചത് കർഷകർക്ക് ആശ്വാസകരമാണെന്ന് വിദഗ്ധർ പറയുന്നു. ബജറ്റിൽ സംയുക്ത റബറിനും പ്രകൃതിദത്ത റബറിനും ഇറക്കുമതി തീരുവ 25% ആക്കിയതോടെ ആഭ്യന്തര വിപണിയിലെ റബറിന്റെ വില ഉയരുമെന്നാണ് കണക്കാക്കുന്നത്. 

ഇത് കർഷകർക്ക് ഗുണം ചെയ്യും. റബർ ബോർഡിന്റെ ആവശ്യപ്രകാരമാണു തീരുവ തുല്യമാക്കിയതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ അറിയിച്ചു.

കർഷകർക്ക് ഗുണകരമായ പദ്ധതികളില്ലെന്ന് എംപിമാരുടെ പ്രതികരണം

കാർഷിക മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനും കർഷകരുടെ ഉന്നമനത്തിനുമുള്ള പദ്ധതികളോ നിർദേശങ്ങളോ കേന്ദ്ര സർക്കാരിന്റെ ബജറ്റിലില്ല. കർഷകർക്ക് ഗുണകരമായ ഒന്നും തന്നെയില്ല. ബജറ്റ് വിഹിതത്തിൽ കൃഷി എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കർഷകരോടുള്ള സർക്കാരിന്റെ സമീപനവും മനോഭാവവും വ്യക്തമാക്കുന്നതാണ് ഇത്. വിലത്തകർച്ചയിൽ നടുവൊടിഞ്ഞ നാണ്യവിളകളെ പൂർണമായും തഴഞ്ഞു. കാർഷിക വായ്പകൾക്ക് പലിശ കുറയ്ക്കാനുള്ള നിർദേശങ്ങൾ ഇല്ല. സംയുക്ത റബറിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിച്ചത് സാധാരണ കർഷകർക്ക് പ്രയോജനപ്പെടില്ല.– ജോസ് കെ.മാണി

കേരളത്തിനും ജില്ലയ്ക്കും പ്രതീക്ഷ നൽകുന്ന ബജറ്റല്ല കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. റബർ അടക്കം സഹായം പ്രതീക്ഷിച്ച മേഖലകളെക്കുറിച്ചൊന്നും പ്രത്യേക പരാമർശമില്ല. റബർ വില വർധിപ്പിക്കണം, ശബരി റെയിൽ നടപ്പാക്കണം, കുറുപ്പന്തറ, കടുത്തുരുത്തി, കോതനല്ലൂർ, കൂരിക്കാട് മേൽപാലങ്ങൾ പൂർത്തിയാക്കാൻ ഫണ്ട് എന്നിവയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതു പരിഗണിച്ചില്ല. റബർ ബോർഡിനും സ്പൈസസ് ബോർഡിനുമെല്ലാം കഴിഞ്ഞ വർഷത്തെ തുക തന്നെയാണ് ഇത്തവണയും വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ കർഷകർ അവഗണിക്കപ്പെട്ടു.– തോമസ് ചാഴികാടൻ

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു ‘മിനുസമുള്ള നുണ’ മാത്രമാണ് കേന്ദ്ര ബജറ്റ്. ബിജെപിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചില്ലെങ്കിൽ ആ സംസ്ഥാനത്തിന് പൊതുവിഭവത്തിൽ ഒരു പങ്കുമില്ലെന്ന ശത്രുതാ മനോഭാവമാണ് ബജറ്റിൽ കേരളത്തോടുള്ള അവഗണനയിലൂടെ ബിജെപി വീണ്ടും തെളിയിക്കുന്നത്. പ്രധാനമന്ത്രി കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് കർഷകരോടുള്ള അനീതിയാണ്. രാഷ്ട്രീയ പകപോക്കൽ ഉൾക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷ്

രേഖാമൂലം നൽകിയ ആവശ്യങ്ങൾ മിക്കതും ധനമന്ത്രി ബജറ്റിൽ പരിഗണിച്ചു. സംയുക്ത റബറിന്റെ ഇറക്കുമതി നികുതി ഉയർത്തിയത് കർഷകർക്ക് ആശ്വാസമാണ്. റബർ വില ഉയരാൻ ഇതു കാരണമാകും. ശബരി റെയിൽവേയ്ക്കു തുക അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നു. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പുതിയ 50 വിമാനത്താവളങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കു നേട്ടമാകും.– ആന്റോ ആന്റണി

കേന്ദ്ര ബജറ്റ്  ജില്ലയ്ക്ക് പ്രയോജനകരമോ? വിദഗ്ധരുടെ പ്രതികരണങ്ങൾ

∙ കോട്ടയത്തിന് അത്ര ആശ്വാസകരമല്ല
(പി.സി. സിറിയക്, റബർ ബോർഡ് മുൻ ചെയർമാൻ)

പ്രത്യക്ഷത്തിൽ കേരളത്തിനും കോട്ടയം ജില്ലയ്ക്കും ആശ്വാസകരമല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയെക്കുറിച്ചോ ആയുധങ്ങളെക്കുറിച്ചോ ഒരു വരിപോലുമില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ചില നല്ല പദ്ധതികളും ഉണ്ട്. ബയോ മാലിന്യത്തെ ബയോഗ്യാസും ബയോവളങ്ങളുമാക്കാനുള്ള നടപടി നല്ലതാണ്. ഈ നിർദേശം കാര്യമായി ഉപയോഗിച്ചാൽ ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.റബർ മേഖലയ്ക്ക് ആശ്വാസകരമായി ബജറ്റിൽ ഒന്നും ഉണ്ടായില്ല. കോംപൗണ്ട് റബർ ഫിനിഷ്ഡ് പ്രോഡക്ട് വിഭാഗത്തിൽ വരുന്നതാണ്. അതിന്റെ തീരുവ വീണ്ടും വർധിപ്പിച്ചിരുന്നെങ്കിൽ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു.

നമ്മുടെ എംപിമാർ ഇടപെട്ട് റയിൽവേ വിഹിതത്തിൽ നിന്ന് 10,000 കോടി കേരളത്തിലേക്കു മാറ്റി വയ്പിച്ചാൽ തിരുവനന്തപുരം – മംഗളൂരു റെയിൽവേ പാളത്തിന്റെ കൊടുംവളവുകൾ നിവർത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും കഴിയും. ഇതോടെ സ്പീഡ് വർധിക്കും. സിൽവർലൈൻ എന്ന വൻകിട പദ്ധതിക്ക് പകരം റെയിൽവേയെ ശക്തിപ്പെടുത്തി യാത്രാ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. ഇരട്ടപ്പാതയാക്കിയ കേരളത്തിലെ റെയിൽവേക്ക് ഇതു ഗുണകരമാണ്. ഇത്തരത്തിൽ പ്രതീക്ഷയില്ലാത്ത ബജറ്റിനെ ജില്ലയ്ക്ക് പ്രതീക്ഷയാക്കി മാറ്റാം.

∙ വിദ്യാഭ്യാസത്തിൽ ജില്ലയ്ക്ക് പ്രതീക്ഷ
(ജോ എ.സ്കറിയ, സാമ്പത്തിക വിദഗ്ധൻ)

ചരിത്രത്തിലാദ്യമായാണു വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റ് വിഹിതം ലക്ഷം കോടി കടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ മുന്നോട്ടു നിൽക്കുന്ന ജില്ലയ്ക്ക് പ്രതീക്ഷ നൽകുന്ന നടപടിയാണിത്. കോട്ടയത്തിന്റെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം രാജ്യത്തിന് മാതൃകയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com