ADVERTISEMENT

 

പാറത്തോട് ∙ വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി കർഷകരെ സഹായിക്കുന്നതിനും ടൂറിസത്തിനും പ്രാധാന്യം നൽകിയുള്ള പദ്ധതികളാണു പാറത്തോട് പഞ്ചായത്തിന്റെ വികസനത്തിനായി ലക്ഷ്യമിടുന്നതെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മലയാള മനോരമയുടെ ‘നാടിനൊപ്പം’ പരമ്പരയുടെ തുടർച്ചയായി നടത്തിയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേങ്ങത്താനം അരുവി വികസന പദ്ധതിക്കു 28 ലക്ഷം രൂപ അനുവദിച്ചെന്നും പദ്ധതിക്കായി സർക്കാർ ഏജൻസി പഠനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാറത്തോട് ജലവിതരണ പദ്ധതിയുടെ നവീകരണത്തിന് 68 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം കലക്ടറുടെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ടു യോഗം ചേരുമെന്നും അറിയിച്ചു.

സി-പാസ്സിന്റെ നേതൃത്വത്തിൽ നഴ്സിങ് കോളജ് ആരംഭിക്കും. അതിന് യോജ്യമായ 3 ഏക്കർ സ്ഥലം പഞ്ചായത്ത് കണ്ടെത്തണം. മേഖലയെ വിദ്യാഭ്യാസ ഹബ്ബായി മാറ്റാൻ അമൽജ്യോതി കോളജ്, സെന്റ് ഡൊമിനിക്സ് കോളജ് എന്നിവ മുതൽക്കൂട്ടാകും. വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്യാനുള്ള സാധ്യതകൾ കണ്ടെത്താൻ പാറത്തോട് കേന്ദ്രീകരിച്ച് കർഷക കമ്പനി രൂപീകരിക്കും.

പാലപ്ര ഭീമൻ കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ, വേങ്ങത്താനം അരുവി, മാളിക, നാടുകാണി തുടങ്ങിയ മേഖലകളിൽ ടൂറിസം പദ്ധതികൾ ലക്ഷ്യമിടുന്നു. പാറത്തോട് - പാലപ്ര, ചോറ്റി- ഊരയ്ക്കനാട് റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ നവീകരിക്കും. ഇതോടെ ഊട്ടുപാറ, ഭീമൻകുഴി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസന സാധ്യത തെളിയും. ഇടക്കുന്നം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വില്ലേജ് ഓഫിസ് നവീകരണം, ഇടക്കുന്നം ഗവ.സ്കൂളിനു പുതിയ കെട്ടിടം, ആരോഗ്യ കേന്ദ്രത്തിന്റെ വികസനം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.

അജീഷ് തേക്കിലക്കാട്ടിൽ (മനോരമ, കാഞ്ഞിരപ്പള്ളി), സർക്കുലേഷൻ ഓഫിസർ ടി.ആർ സുധീഷ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു മോഡറേറ്ററായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com