കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സരൂപ അനിൽ മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ചു. ജമനീഷ് ഭാഗവതർ വോക്കലിലും കോട്ടയം എസ്. ഹരിഹരൻ വയലിനിലും അയ്മനം ചന്ദ്രകുമാർ മൃദംഗത്തിലും അരങ്ങുണർത്തി.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം; കാഴ്ചശ്രീബലി തൊഴാൻ ഭക്തരേറെ
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കാഴ്ചശ്രീബലി കണ്ട് തൊഴാൻ ഭക്തരേറെ. ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റി. കാട്ടാമ്പാക്ക് വേലകളി സംഘമാണ് വേലകളി അവതരിപ്പിച്ചത്. താള പ്രധാനമായ പാട്ടോടെ യുദ്ധമുറയിലുള്ള കാൽവയ്പോടെയാണ് ചുവടുകൾ. ഇടതുകയ്യിൽ പരിച, വലതുകയ്യിൽ ചെറിയ വാൾ.

വൈവിധ്യമാർന്ന ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമായ വേലകളിയും കണ്ടാണ് ഭക്തർ മടങ്ങിയത്. കളിക്കാർ മുട്ടിന്മേൽ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് തറ്റുടുത്ത് മുണ്ടിനു മീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളിൽ കാപ്പുകെട്ടി ആഭരണങ്ങൾ അണിഞ്ഞാണ് മൈതാനത്ത് എത്തുക.
സംഘത്തിലെ ഇളയവർ മുൻനിരയിലും അണിനിരക്കും. ഇതാണു രീതി. ആർപ്പൂക്കര സതീശ്ചന്ദ്രനാണ് മയൂരനൃത്തം. പള്ളിവേട്ട ദിനമായ 23 വരെ കാഴ്ച ശ്രീബലി ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ രാവിലെ ശ്രീബലിക്കു ശേഷം ആനയൂട്ട് നടന്നു. ആനയൂട്ടിൽ ഉഷശ്രീ ശങ്കരൻകുട്ടി, പരിമണം വിഷ്ണു, തോട്ടയ്ക്കാട് കണ്ണൻ, കുന്നുമ്മേൽ പരശുരാമൻ, ഉണ്ണി മങ്ങാട്ട് ഗണപതി ആനകൾ പങ്കെടുത്തു. തന്ത്രിയുടെ പ്രതിനിധി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.