‘കെഎസ്ആർടിസി ജീവനക്കാരെ കൊന്നൊടുക്കാൻ നീക്കം, പ്രതികരിക്കണം’; മാനേജ്മെന്റിനെതിരെ ജീവനക്കാരൻ, വിവാദം
Mail This Article
കോട്ടയം∙ കെഎസ്ആർടിസി ക്ലസ്റ്റർ ഓഫിസർ അജി കമറുദ്ദീൻ റാവുത്തർ മരിച്ചതിനെ തുടർന്നു ചേർന്ന അനുശോചന സമ്മേളനത്തിൽ ജീവനക്കാരൻ നടത്തിയ പ്രസംഗം വിവാദമായി. കോട്ടയം ഡിപ്പോ ജീവനക്കാരനും എഐടിയുസി സംസ്ഥാന നേതാവുമായ വിജു കെ.നായർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
അനുശോചന പ്രസംഗത്തിൽ കെഎസ്ആർടിസി എംഡിക്കെതിരെ നടത്തിയ പരാമർശങ്ങളാണു പ്രശ്നമായത്. എംഡി ബിജു പ്രഭാകർ ജീവനക്കാരെ അസഭ്യം പറയുന്നെന്നും ജീവനക്കാരെ കൊന്നൊടുക്കാനുള്ള അജൻഡ നടപ്പാക്കുകയാണെന്നും വിജു ആരോപിച്ചു. 1200 ജീവനക്കാരും 2 ഉദ്യോഗസ്ഥരും ഇതിനകം മരിച്ചു. ബസിനുള്ളിൽ ആത്മഹത്യ ചെയ്തും ഹൃദയംപൊട്ടിയുമാണു പലരും മരിച്ചത്. കോട്ടയം ഡിപ്പോയെ ഈ സോണിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി ഉയർത്തിയതിനുള്ള അവാർഡ് രണ്ടാഴ്ച മുൻപ് വാങ്ങിയ ഉദ്യോഗസ്ഥനാണു മരിച്ചത്.
സ്ഥാപനത്തിനു വേണ്ടി ഇത്രയേറെ ചെയ്തിട്ടും അനുശോചനം അറിയിക്കാൻ പോലും ആരും തയാറായില്ല. ജീവനക്കാരെ കൊന്നൊടുക്കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ജീവനക്കാർ അണിനിരക്കണമെന്നും വിജു ആഹ്വാനം ചെയ്തു.