ADVERTISEMENT

എരുമേലി ∙ തേനീച്ച ആക്രമണത്തിൽ നിന്നു രക്ഷതേടി ആരോഗ്യ കേന്ദ്രത്തിൽ ഓടിക്കയറിയ ചെത്തുതൊഴിലാളിക്ക് ആരോഗ്യപ്രവർത്തകന്റെ ഇടപെടൽ രക്ഷയായി. കാഞ്ഞിരപ്പള്ളി തമ്പലയ്ക്കായ്ക്കാട് നെടുമ്പാറക്കര എൻ.ബിനു (45) വിനെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. അവശനിലയിൽ ഇടകടത്തി ആരോഗ്യഉപകേന്ദ്രത്തിലേക്ക് ഓടിക്കയറിയ ബിനുവിനെ വിടാതെ പിന്തുടർന്നെത്തിയ തേനീച്ചകളിൽനിന്നു രക്ഷിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് സദാശിവൻ തന്റെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗുരുതരനിലയിലാണു ബിനുവിനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിനാൽ അപകടനില തരണം ചെയ്തു.അവശനിലയിലായ ബിനു മുക്കൂട്ടുതറ അസീസി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9നാണു സംഭവം. എരുത്വാപ്പുഴ ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിനു ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിന് ഒരു കിലോമീറ്റർ അകലെ പന ചെത്തുന്നതിനിടെയാണ് തേനീച്ച ആക്രമണം. വൻതേനീച്ചകൾ ഇളകി ബിനുവിന്റെ ദേഹം പൊതിഞ്ഞു കുത്തുകയായിരുന്നു.

ഏറെ ബുദ്ധിമുട്ടി ബിനു പനയിൽ നിന്ന് ഇറങ്ങിയോടി. സമീപത്തെ തോട്ടിലെ വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും തേനീച്ച വട്ടമിട്ടുപറന്നു. രണ്ടു തവണ മുങ്ങിക്കിടന്നിട്ടും പൊങ്ങിവരുമ്പോൾ ആക്രമിച്ചു. വസ്ത്രങ്ങൾ ഊരിയെറി‍ഞ്ഞ് ബിനു ഓടിയെത്തിയത് ആരോഗ്യഉപകേന്ദ്രത്തിലേക്കാണ്. നനഞ്ഞുകുളിച്ച് അവശനിലയിൽ ബിനു പടിയിൽ വീഴുന്നതുകണ്ട് സജിത്ത് സദാശിവൻ ഓടിയെത്തി.തേനീച്ച വീണ്ടും കുത്തുന്നതു കണ്ടതോടെ ആരോഗ്യകേന്ദ്രം പൂട്ടി ബിനുവിനെ തന്റെ കാറിലേക്ക് പിടിച്ചുകയറ്റി. ഉടൻ കാറിൽ ആശുപത്രിയിൽ എത്തിച്ചു.

ഇതിനിടെസജിത്തിനെയും തേനീച്ച ആക്രമിച്ചു. വഴിയരികിലെ വീട്ടിൽ നിന്ന് കൈലി വാങ്ങി ബിനുവിനു നൽകിയ ശേഷമാണ് അസീസി ആശുപത്രിയിൽ എത്തിച്ചത്. ബിനുവിന്റെ രക്തസമ്മർദവും ഹൃദയമിടിപ്പും താഴ്ന്ന നിലയിലായിരുന്നെന്നു ഡോക്ടർമാർ പറഞ്ഞു. മണിക്കൂറുകൾക്കു ശേഷമാണ് ബിനുവിനു ബോധം വീണ്ടുകിട്ടിയത്. നൂറുകണക്കിനു കുത്തുകളാണു ബിനുവിന്റെ ശരീരത്തിൽ. സജിത്തിനെ മെഡിക്കൽ ഓഫിസർ മുഹമ്മദ് ജിജിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com