കോട്ടയം∙ ജില്ലയിൽ വൈറൽ പനിക്കൊപ്പം കോവിഡിന്റെ പുതിയ വകഭേദവും പടരുന്നു. എന്നാൽ ജലദോഷപ്പനിക്കു സമാനമായ ലക്ഷണങ്ങളുള്ള പുതിയ വകഭേദം അപകടകരമല്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ മാത്രം 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 171 ആയി. കുറച്ചുപേരിൽ നടത്തിയ പരിശോധനയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ പ്രവേശിപ്പിച്ചവരിലാണ് പരിശോധന നടത്തിയത്. 2 ആഴ്ചയ്ക്കിടയിൽ 2,374 പേരിൽ പരിശോധന നടത്തി. 6.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സാംപിളുകൾ ആലപ്പുഴ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ പകർച്ചയുടെ തോതു കൂടുതലായതിനാൽ മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.