ഒരു വർഷത്തിൽ 1000 ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ; ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളജ്
Mail This Article
ഗാന്ധിനഗർ ∙ എച്ച്ഡിഎസ് പദ്ധതി പ്രകാരം ഒരു വർഷം കൊണ്ട് 1000 ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജ്. സംസ്ഥാനത്ത് ആദ്യമായാണു പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിൽ ഒരു ആശുപത്രി 1000 ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കുന്നത്. കഴിഞ്ഞ മാർച്ചിലാണു പദ്ധതി ആരംഭിച്ചത്. പൂർണമായും ആശുപത്രി വികസന സമിതിയുടെ നിയന്ത്രണത്തിലാണു പദ്ധതി. ലാപ്രോസ്കോപ്പിക് സർജറിയിൽ പ്രത്യേക പരിശീലനം നേടിയ കോട്ടയം മെഡിക്കൽ കോളജിലെ നിലവിലുള്ള സർജൻമാരുടെ നേതൃത്വത്തിൽ അനസ്തീസ്യോളജിസ്റ്റുമാർ, നഴ്സുമാർ, മറ്റ് അനുബന്ധ ജീവനക്കാർ എന്നിവരുടെ സഹായത്തോടെ സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചത്.
ഹെർണിയ, നെഞ്ചിലും അടി വയറ്റിലും ആഴത്തിലുള്ള മുഴകൾ, അന്നനാളം ആമാശയം എന്നിവയിലെ കാൻസർ നീക്കം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു.ജീവനക്കാരുടെ അർപ്പണബോധവും അധികാരികളുടെ സഹകരണവും കൊണ്ടാണു നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നു ജനറൽ സർജറി മേധാവി ഡോ.വി.അനിൽകുമാർ, സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ എന്നിവർ പറഞ്ഞു.
ആഘോഷ പരിപാടികൾ ഇന്നു രാവിലെ 10.30 മെഡിക്കൽ കോളജ് പിടിഎ ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആദരിക്കും. മെഡിക്കൽ കോളജ് ആശുപത്രിയെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കൂടുതൽ സുരക്ഷിതമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ
രോഗിയുടെ ശരീരത്തിൽ ചെറിയ മുറിവുകളിലൂടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സങ്കീർണ ശസ്ത്രക്രിയാ രീതിയാണു ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ. പരമ്പരാഗത ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സുരക്ഷിതവും വേദന ഇല്ലാത്തതുമായ ചികിത്സാ രീതിയാണ്. രോഗത്തിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് 20,000 മുതൽ 3 ലക്ഷം രൂപ വരെ ചെലവു വരാവുന്ന ശസ്ത്രക്രിയകൾ ആണിത്. സർക്കാരിന്റെ വിവിധ ആരോഗ്യസുരക്ഷാ പദ്ധതിയിൽപെടുത്തി സൗജന്യമായാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തുന്നത്.