പണി പൂർത്തിയായാൽ വെള്ളക്കെട്ട് മാറുമോ? ഉറപ്പില്ലെന്ന് പിഡബ്ല്യുഡി; കാരണം നഗരസഭ!
Mail This Article
കോട്ടയം ∙ കുര്യൻ ഉതുപ്പ് റോഡിന്റെ കലുങ്ക്, ഓട നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതരുടെ ഉറപ്പ്. 2 മാസം മുൻപാണു പൊതുമരാമത്ത് വകുപ്പ് കുര്യൻ ഉതുപ്പ് റോഡ് അടച്ച് കലുങ്കിന്റെയും ഓടയുടെയും നവീകരണം ആരംഭിച്ചത്.ഈ ജോലികൾ പൂർത്തിയാക്കി റോഡ് ടാർ ചെയ്യാനാണു കരാർ. കലുങ്കിന്റെയും ഓടയുടെ പണി അവസാന ഘട്ടത്തിലെത്തി. ഇതിനു ശേഷം റോഡ് ടാർ ചെയ്യും. ഒറ്റമഴയിൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന ഗതികേടാണു കുര്യൻ ഉതുപ്പ് റോഡിനുള്ളത്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണു നവീകരണം. ശാസ്ത്രി റോഡിന്റെ നവീകരണം നടന്നിട്ടും കുര്യൻ ഉതുപ്പ് റോഡിലെ വെള്ളക്കെട്ട് തുടരുകയായിരുന്നു.
പരാതി വ്യാപകമായതോടെ 3 കോടി രൂപയുടെ നഗരത്തിലെ റോഡ് നവീകരണ പദ്ധതിയിൽ ഈ റോഡും ഉൾപ്പെടുത്തിയത്.ഒരു റോഡ്, രണ്ട് ഓട, രണ്ട് വകുപ്പ്ഇപ്പോഴത്തെ നവീകരണം കൊണ്ടു മാത്രം കുര്യൻ ഉതുപ്പ് റോഡിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നു പൊതുമരാമത്ത് വകുപ്പ്. കലുങ്ക്, ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ ഓട എന്നിവയുടെ നിർമാണമാണു പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ. ഇതിനു മറുവശത്ത് നഗരസഭ പാർക്കിന്റെ സമീപത്തു കൂടിയുള്ള ഓട നവീകരിക്കേണ്ടതു നഗരസഭയാണ്. ഇവിടത്തെ ഓട വീതി കൂട്ടി പണിതില്ലെങ്കിൽ മഴക്കാലത്ത് വെള്ളക്കെട്ട് വീണ്ടുമുണ്ടാകാമെന്നും പൊതുമരാമത്ത് വകുപ്പ് പറയുന്നു.