ADVERTISEMENT

കോട്ടയം ∙  നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്തണമെന്നു ബജറ്റിൽ ശുപാർശ. ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക്കിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. തിരുനക്കരയിലും കഞ്ഞിക്കുഴിയിലും ബസ് ബേ കം ഓഫിസ് ഷോപ്പിങ് കോംപ്ലക്സ്, പാക്കിൽ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാക്കി പുനർ നിർമാണം എന്നിവയുടെ വിശദമായ പ്രോജക്ട് തയാറാക്കാനും നഗരസഭ ബജറ്റ് ശുപാർശ ചെയ്യുന്നു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ ബി. ഗോപകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്.

149 കോടി രൂപ വരവും 144 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണു ബജറ്റ്.അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ കേന്ദ്രപദ്ധതികളും തുകകളും ലഭിക്കുന്നതിനും നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടും സംസ്ഥാന സർക്കാരിനോടും ബജറ്റിൽ ആവശ്യപ്പെട്ടു. വൻ പദ്ധതികളുടെ വിശദ രൂപരേഖ തയാറാക്കാൻ ഇൻഫ്രാസ്ട്രക്ചർ കേരളയെ (ഇൻകെൽ) ഏൽപിക്കും. ശതകോടികൾ നിർമാണച്ചെലവു വരുന്ന പദ്ധതികളുടെ നിർമാണം സുതാര്യമാക്കാനാണ് ഇൻകെലിനു നൽകുന്നതെന്ന് ഉപാധ്യക്ഷൻ ബി.ഗോപകുമാർ വിശദീകരിച്ചു.

കുടുംബശ്രീ പദ്ധതിയിലൂടെ കുളവാഴയിൽ (പോള) നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കണമെന്നതാണു മറ്റൊരു പ്രധാന നിർദേശം. എംജി സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസുമായി സഹകരിച്ചാകും പദ്ധതി. അമൃത് പദ്ധതിയിൽ കേന്ദ്ര സർക്കാർ അനുവദിച്ച 49 കോടി രൂപയും ഉചിതമായ രീതിയിൽ ചെലവഴിക്കും.ബജറ്റിന്മേലുള്ള ചർച്ച നാളെ 10ന് കൗൺസിൽ ഹാളിൽ നടക്കും. 

പ്രധാന പദ്ധതി നിർദേശങ്ങൾ

ഗ്രോ ബാഗിനു പകരം ചെടിച്ചട്ടികളിൽ അടുക്കളത്തോട്ടം (15 ലക്ഷം) ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ (52 ലക്ഷം)പാലിയേറ്റീവ് കെയർ യൂണിറ്റ് (30 ലക്ഷം) തെരുവുവിളക്ക്– എൽഇഡി സ്ഥാപിക്കൽ (25 ലക്ഷം) മാലിന്യ നിയന്ത്രണത്തിന് എഐ ക്യാമറ സ്ഥാപിക്കൽ (ഒരു കോടി രൂപ) പ്ലാസ്റ്റിക്കിൽ നിന്നു വൈദ്യുതി ( 3 കോടി) തിരുനക്കര മൈതാനം സ്റ്റേജ് പുനരുദ്ധാരണം (5 ലക്ഷം)  ബയോ ശുചിമുറി (10 ലക്ഷം) വനിത മാൾ രണ്ടാംഘട്ടം (1.38 കോടി) വെസ്റ്റ് പൊലീസ് സ്റ്റേഷൻ റോഡും കാഞ്ഞിരം റോഡും ബന്ധിപ്പിച്ച് ആറ്റുതീര റോഡ് (20 ലക്ഷം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com