ADVERTISEMENT

ജി 20 ഉച്ചകോടിയോടനുബന്ധിച്ചുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിലൂടെ കുമരകം വീണ്ടും ലോക ശ്രദ്ധയിലേക്ക്. അൻപതിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വർഷം ഇതുവരെ കുമരകത്ത് എത്തി. മുൻപ് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിക്കും ഈ കായലോരം വേദിയായി. കുമരകം ലോകത്തോളം വലുതാകുമ്പോൾ  ജനങ്ങളും അതിനൊപ്പം വളരുന്നുണ്ടോ; കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ‘മനോരമ’യോടു സംസാരിക്കുന്നു. 

? എന്തുകൊണ്ട് കുമരകം

കേരള ടൂറിസത്തിലെ ഏറ്റവും പ്രധാന ഘടകമാണ് കായലോരങ്ങൾ. കുമരകവും ഇവിടത്തെ കായൽ തീരങ്ങളും രാജ്യാന്തരതലത്തിൽ പ്രശസ്തമാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ ഏറ്റവും പ്രധാന ഇടമാണ് കുമരകം. 2022ൽ ഇതിനുള്ള രാജ്യാന്തര പുരസ്കാരം കേരളത്തിനു ലഭിച്ചിരുന്നു. മറവന്തുരുത്ത് അടക്കം ടൂറിസം ഹബ്ബുകളും കുമരകത്തിന്റെ പ്രത്യേകതയാണ്. കായലോരങ്ങളും ഉത്തരവാദിത്ത ടൂറിസവും യോജിപ്പിച്ചു ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ലയിടമാണ് കുമരകം. ഇത്രയും ചെറിയൊരു സ്ഥലത്ത് ഇത്രത്തോളം റിസോർട്ടുകളും ഗുണമേന്മയുള്ള താമസ സ്ഥലങ്ങളും ഇന്ത്യയിൽ മറ്റൊരിടത്തുമില്ല. കരിമീൻ അടക്കം ഭക്ഷണത്തിലെ വൈവിധ്യവും  പ്രത്യേകതയാണ്. 

? ജി 20 എങ്ങനെ ഗുണകരമാകും

ലോക രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഈ രാജ്യങ്ങളിലെ മാധ്യമങ്ങൾ സമ്മേളനം റിപ്പോർട്ട് ചെയ്യും. അതിൽ ആദ്യം വരുന്നത് ഇതെവിടെ നടന്നു എന്ന ചോദ്യമാണ്. ഇതു കുമരകത്തിന്റെ ടൂറിസം സാധ്യതകളെ വിപുലപ്പെടുത്തും. മുൻ ടൂറിസം സെക്രട്ടറി അമിതാഭ് കാന്താണ്  ഇന്ത്യയുടെ ഷെറപ്പ. അദ്ദേഹത്തിനു കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. അദ്ദേഹം തന്നെയാണ് സമ്മേളനത്തിനായി കുമരകം വേദിയാക്കാമെന്ന നിർദേശം വച്ചത്.

? കുമരകം ആയിരുന്നില്ലെങ്കിൽ മറ്റെവിടെ

കുമരകം അല്ലാതെ മറ്റൊരു സാധ്യതയും  ചിന്തിച്ചിട്ടില്ല. വിമാനത്താവളത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള മനോഹരമായ സ്ഥലമാണ് കുമരകം. മനോഹരമായ ഒട്ടേറെ ഹിൽ സ്റ്റേഷനുകൾ നമുക്കുണ്ട്. എന്നാൽ അവിടേക്കുള്ള ദൂരം, റോഡിന്റെ അവസ്ഥയൊക്കെ പ്രശ്നമാണ്. ഇത്രയും ആളുകൾക്ക് യാത്ര ഒരുക്കുന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടെല്ലാം കുമരകമാണ് ഏറ്റവും അനുയോജ്യം.

? ഇതിന്റെ ഗുണം സാധാരണക്കാർക്ക് എത്രത്തോളം

രാജ്യാന്തര സംഗമങ്ങളുടെ പ്രതിഫലനം ടൂറിസം മേഖലയിലൂടെ തന്നെ  സാധാരണക്കാരിലേക്ക് എത്തും. ഇതൊരു ഗ്രാമമാണെന്നും ഇവിടെ 8 വരി പാതയില്ലെന്നും നമുക്കറിയാം. വികസിത നാട്ടിലെ സൗകര്യങ്ങൾ ഇവിടെ ഇല്ലെന്നു കാണിച്ചുതന്നെയാണ് നമ്മൾ ഈ സമ്മേളനങ്ങൾ നടത്തുന്നത്.  ഇതൊരു ഗ്രാമമാണ്.   ഒരു ഗ്രാമത്തിനും  രാജ്യാന്തര സമ്മേളനങ്ങളും ചർച്ചകളും നടത്താൻ കഴിയുമെന്ന സന്ദേശമാണ് നമ്മൾ നൽകുന്നത്.   വികസനം എപ്പോഴും നഗരകേന്ദ്രീകൃതമാവണം എന്നില്ല. ക്രമേണ ഇത്തരം സമ്മേളനങ്ങളുടെ പ്രതിഫലനം സാധാരണക്കാരിലേക്ക് എത്തും.

? ഗ്രാമീണ ജനതയ്ക്ക് ഇതിലൂടെ വരുമാനം ഉണ്ടാകുമെന്നാണോ

തീർച്ചയായും. വിദേശികൾക്ക് വില്ലേജ് ടൂറിന് അവസരം നൽകി ‍ജനങ്ങൾക്കു വരുമാനം ലഭ്യമാക്കും.  ജി 20ക്കു വേണ്ടി നിർമിച്ച കൺവൻഷൻ സെന്റർ ഒട്ടേറെ സമ്മേളനങ്ങൾക്കു ഇനി വേദിയാകും. കേരള ടൂറിസം ഈ വർഷം ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് ഡെസ്റ്റിനേഷൻ വെഡിങ്.  കുമരകത്തെ അതിന്റെ കേന്ദ്രമാക്കും. അതിലൂടെ ജനങ്ങൾക്ക് വരുമാനം ലഭിക്കും. തൊഴിൽ ലഭിക്കും. 

? കേരള ടൂറിസത്തിന്റെ ഭാവി

1.88 കോടി ആഭ്യന്തര സഞ്ചാരികൾ കഴിഞ്ഞവർഷം കുമരകം സന്ദർശിച്ചു. എന്നാൽ രാജ്യാന്തര യാത്രക്കാരിൽ  റെക്കോർഡ് 2019ലായിരുന്നു. 11 ലക്ഷം വിദേശ സഞ്ചാരികൾ അക്കൊല്ലം കുമരകത്ത് എത്തി. കോവിഡിനു ശേഷം രാജ്യാന്തര ടൂറിസം ശക്തി പ്രാപിച്ചുവരുന്നതേയുള്ളൂ. 2023ൽ  സഞ്ചാരികളുടെ എണ്ണത്തിൽ  റെക്കോർഡ് തിരുത്തിക്കുറിക്കണമെന്നാണ് ആഗ്രഹം.

ജി 20യിലൂടെ വലിയൊരു രാജ്യാന്തര മാർക്കറ്റിങ് ക്യാംപെയ്നാണ് നടക്കുന്നത്. ഇത്തരത്തിൽ കേരളത്തിലെ മറ്റിടങ്ങളെയും വളർത്തിക്കൊണ്ടു വരും. വർക്കല ഭാവിയിലേക്കുള്ള പ്രധാന ഡെസ്റ്റിനേഷനാണ്. ബേപ്പൂർ, മുഴപ്പിലങ്ങാട്, കാസർകോട്, മൂന്നാർ തുടങ്ങിയ ഇടങ്ങളെയും ഇങ്ങനെ വളർത്തിക്കൊണ്ടു വരും. കേരളത്തിന്റെ പ്രധാന വരുമാന മാർഗമായി ടൂറിസം മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com