കോട്ടയം∙ സമ്മേളനപ്രതിനിധികൾക്ക് വിസ്മയമായി കുമരകവും എക്സിബിഷൻ ഹാളും. കായൽ കാഴ്ചകൾ കണ്ട്, തനി നാടൻ വിഭവങ്ങൾ കഴിച്ചെത്തിയ പ്രതിനിധികൾ കുമരകം കണ്ട് ശരിക്കും ‘വണ്ടർ അടിച്ചു’. ആ ആവേശം അവർ എഴുതിയ ആശംസാ വാചകങ്ങളിലും ഉണ്ടായിരുന്നു. കുമരകം അതിമനോഹരമെന്നും ചൈനയുടെ തെക്കൻ പ്രദേശങ്ങളെ ഓർമിപ്പിക്കുന്നുവെന്നും ചൈനീസ് പ്രതിനിധി സംഘത്തിലെ ജിൻഷി ലിയൂ പറഞ്ഞു. ‘നല്ല പച്ചപ്പും ശുദ്ധമായ അന്തരീക്ഷവുമാണിവിടെ. ശരിക്കും മനോഹരം’-അദ്ദേഹം പറഞ്ഞു. ഷെർപ്പ സമ്മേളനം കാരണമാണു കുമരകത്തെക്കുറിച്ച് കേൾക്കാനായതെന്നും ആദ്യമായാണ് കേരളത്തിൽ എത്തുന്നതെന്നും ലിയൂ പറഞ്ഞു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയത്തിനായിരുന്നു നെതർലൻഡ്സ് സൂ ഷെർപ്പ (ഷെർപ്പയെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ) ബെർട്ടീൻ ബോസിന്റെ പൂർണ പിന്തുണ. ധാരാളം കാര്യങ്ങൾ ഈ വേദികളിൽ നിന്നു പഠിക്കാനായെന്നു യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിലെ ടിന അഭിപ്രായപ്പെട്ടപ്പോൾ ലോകത്തിന്റെ വികസനക്കുതിപ്പിനുള്ള പുതിയ സന്ദേശങ്ങൾ നൽകാൻ പ്രദർശനത്തിനും തുടർന്നുള്ള ചർച്ചകൾക്കും കഴിഞ്ഞെന്ന് സിംഗപ്പൂർ ഷെർപ്പ ടാൻ ചിങ് യീ പറഞ്ഞു.
ഡിജിറ്റൽ അടിസ്ഥാന പൊതു സൗകര്യങ്ങൾ (ഡിപിഐ) ഒരുക്കുന്ന മേഖലയിൽ ഇന്ത്യയുടെ സ്ഥാനം സുപ്രധാനമാണെന്ന് ഘാനയിൽ നിന്നുള്ള ടികി പറഞ്ഞു. ഡിപിഐ ഇന്ത്യയുടെ മികച്ച ആശയമാണെന്നു ചൈനീസ് ഷെർപ്പ ലി കെക്സിൻ ചൂണ്ടിക്കാട്ടിയപ്പോൾ സുസ്ഥിരമായ ഭാവിക്കായി ഇന്ത്യയ്ക്ക് ഈ മാതൃകയെ ഉപയോഗിക്കാനാകുമെന്ന് ഇറ്റാലിയൻ പ്രതിനിധി ആൽബെർട്ടോ അഭിപ്രായപ്പെട്ടു. മികച്ച നിലയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇന്തൊനീഷ്യ യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് പ്രതിനിധികളും ആശംസാ പുസ്തകത്തിൽ എഴുതി.