ADVERTISEMENT

കോട്ടയം ∙ താഴത്തങ്ങാടി മുതൽ കോട്ടയം വരെയുള്ള 3 കിലോമീറ്റർ മേഖലയ്ക്കു പൈതൃക പദവി ലഭിച്ചേക്കും. പുരാവസ്തു ഗവേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു മേഖലയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താമെന്നു റിപ്പോർട്ട് നൽകിയത്. താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയിൽ മഹാദേവ ക്ഷേത്രം, കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (വലിയ പള്ളി), സെന്റ് മേരീസ് സിറിയൻ ക്നാനായ ചർച്ച (ചെറിയ പള്ളി), തിരുമല ദേവ ക്ഷേത്രം തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആരാധനാലയങ്ങളും അപൂർവ നിർമിതികൾ ഉൾപ്പെടുന്ന പ്രദേശമാണു പൈതൃക മേഖലയിൽ ഉൾപ്പെട്ടത്.

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നിർദേശത്തെ തുടർന്നായിരുന്നു പുരാവസ്തു വകുപ്പിന്റെ പരിശോധന. താഴത്തങ്ങാടി ഇഖ്ബാൽ പബ്ലിക് ലൈബ്രറി, കോട്ടയം നാട്ടുകൂട്ടം എന്നിവരാണു മേഖലയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു നിവേദനം നൽകിയത്. തിരുവനന്തപുരം പുരാവസ്തു ഗവേഷണ വിഭാഗം ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ.രാജേഷ് കുമാർ, അസിസ്റ്റന്റ് ബിന്നി കെ. ഈപ്പൻ എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് പൈതൃക സ്വഭാവമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന അപൂർവ നിർമിതിയുടെ പൂർണതയാണു താഴത്തങ്ങാടി ജുമാമസ്ജിദ്. താഴത്തങ്ങാടിയിലെ വീടുകൾ പലതും പഴമ നഷ്ടപ്പെടാതെ നില നിർത്തിയിരിക്കുന്നതും പ്രദേശത്തിന്റെ പൈതൃക സ്വഭാവത്തെ കൂടുതൽ മനോഹരമാക്കുന്നു. 17ാം നൂറ്റാണ്ടിൽ വരച്ചെന്നു കരുതപ്പെടുന്ന തളിയിൽ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ അപൂർവതയുടെ അടയാളങ്ങളാണ്. കോട്ടയം വലിയപള്ളി, ചെറിയപള്ളി എന്നിവ പൈതൃക പെരുമയുടേയും, വൈദേശിക ബന്ധത്തിന്റെയും നേർക്കാഴ്ചകളാണെന്നും സംഘം വിലയിരുത്തി.

പിൽഗ്രിം സർക്യൂട്ട് ആക്കി മാറ്റി, കുമരകം ടൂറിസവുമായി ബന്ധപ്പെടുത്തിയാൽ ഒട്ടേറെ സാധ്യതകളുണ്ടെന്നും, പൗരാണികത നിലനിർത്തേണ്ടതാണെന്നുമുള്ള റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കുമെന്നു പുരാവസ്തു ഗവേഷണ വിഭാഗം ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ. രാജേഷ് കുമാർ പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടതു സർക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താഴത്തങ്ങാടി ഇഖ്ബാൽ പബ്ലിക് ലൈബ്രറി അപേക്ഷയെ തുടർന്നു 2021ൽ മന്ത്രി അഹമ്മദ് ദേവർ കോവിലും പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com