കവിത ചൊല്ലിയപ്പോൾ കൊൽക്കത്ത രാജ്ഭവനിലേക്ക് ക്ഷണം; ഇപ്പോഴും വിശ്വസിക്കാനാകാതെ ബെൽവ മറിയം ബിജു
Mail This Article
കോട്ടയം∙ ആ കൂറ്റൻ ഇലഞ്ഞിമരം തന്റെ ചുവട്ടിലെത്തിയ വിശിഷ്ടാതിഥിയെ തണലിൽ ചേർത്തുനിർത്തി. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അതിനു കീഴെ നിന്ന് മെല്ലെ ഒരു ഇലഞ്ഞിപ്പൂവ് കയ്യിലെടുത്തു. മുത്തശ്ശിയുടെ സ്നേഹച്ചൂടിലെന്ന പോലെ ആ മരത്തണലിൽ ഇത്തിരിനേരമിരുന്നു. തന്റെ കഥാസമാഹാരത്തിനു പേരിടാൻ നിമിത്തമായ ആ ഇലഞ്ഞിമരത്തെക്കുറിച്ച് താൻ എഴുതിയ കവിത അദ്ദേഹം ആലപിച്ചുകേട്ടു. കവിത ചൊല്ലിയ കൊച്ചുമിടുക്കിയെ മനസ്സുനിറഞ്ഞ് അഭിനന്ദിച്ച അദ്ദേഹം കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. അവിടെ വിശിഷ്ടാതിഥികൾക്കു മുന്നിൽ കവിത അവതരിപ്പിക്കണമെന്ന് അഭ്യർഥിച്ചു.
ചിങ്ങവനം ക്ലീമീസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ബെൽവ മറിയം ബിജുവിന് ആ ക്ഷണം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇത്തരമൊരു അപൂർവ സംഗമത്തിന് വേദിയൊരുക്കിയ താഴത്തങ്ങാടി കൊച്ചേട്ടു വീട്ടിൽ കെ.ജെ.ജേക്കബിനും (രാജു കൊച്ചേട്ട്) കുടുംബത്തിനും ഇതെല്ലാം വിസ്മയം പോലെ.
‘എന്റെ മുത്തശ്ശി ഗൗരിയമ്മയ്ക്ക് ഇലഞ്ഞിമാല കൊരുക്കുന്നത് ഇഷ്ടമായിരുന്നു. മുത്തശ്ശിയെ ഓർക്കുമ്പോഴെല്ലാം വീട്ടിലെ ഇലഞ്ഞിമരവും ഓർമയിലെത്തും. ആ മരം പട്ടു പോയി. പിന്നീട് രാജുവിന്റെ വീട്ടിൽ ഒരിക്കൽ എത്തിയപ്പോഴാണ് കൂറ്റൻ ഇലഞ്ഞിമരം കണ്ടത്. അതെന്നെ നനുത്ത ഓർമകളിലേക്കു കൊണ്ടുപോയി. ഇലഞ്ഞിപ്പൂക്കൾ ചിരിക്കും കാലം എന്ന വാക്ക് അറിയാതെ മനസ്സിൽ തെളിഞ്ഞു. കഥാസമാഹാരത്തിന് ആ പേരു നൽകി. അതിലെ രണ്ടു കഥകൾ മനോരമ ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കഥകൾ ഇപ്പോൾ ബംഗാളി ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയാണ്.
ജേക്കബിന്റെ സ്ഥാപനത്തിന്റെ വാർഷികത്തിന് എത്തുമ്പോൾ ആ ഇലഞ്ഞിമരം ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിച്ചു. അതെക്കുറിച്ച് കഴിഞ്ഞദിവസം കൊൽക്കത്തയിലിരുന്ന് കവിതയുമെഴുതി. ആ കവിത ഇവിടെ ആലപിച്ചു കേട്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല’-വികാരവായ്പോടെ ആനന്ദബോസ് പറഞ്ഞു.ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട് വീട്ടുമുറ്റത്തെ ആ ഇലഞ്ഞിക്കെന്ന് ജേക്കബ് പറഞ്ഞു. ‘ പിതാവ് ഈ വസ്തു വാങ്ങുമ്പോഴും ഇലഞ്ഞിമരം ഉണ്ടായിരുന്നു. ഈ മരത്തിൽ ഇരുമ്പ് തൊടീക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് ഇതു വെട്ടാതെ നിർത്തിയിരിക്കുന്നത്.
ഇങ്ങനെയൊരു സംഗമത്തിനു സാക്ഷിയാകാൻ കഴിഞ്ഞതും അതിനാലാണല്ലൊ’-ഇലഞ്ഞിയെച്ചൂണ്ടി ജേക്കബ് ആഹ്ലാദത്തോടെ പറഞ്ഞു. കൊൽക്കത്തയിലേക്കുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് ബെൽവ. 22ന് രാജുവും കുടുംബവും കൊൽക്കത്തയിലേക്കു പോകുമ്പോൾ ഒപ്പം പോകാൻ ഉറച്ചിരിക്കുകയാണ് ഈ മിടുക്കി. സംഗീതാധ്യാപിക കെ.ദേവികയാണ് വരികൾക്ക് ഈണമിട്ടത്. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം കവിതാലാപനത്തിൽ രണ്ടാംസ്ഥാനം നേടിയ ബെൽവ പാമ്പാടി മൂലക്കാട്ട് ബിജു തോമസിന്റെയും അനുവിന്റെയും മകളാണ്.