സംഭരണം നിലച്ചു; കയർ മേഖല പ്രതിസന്ധിയിൽ
Mail This Article
വൈക്കം ∙ സംഘങ്ങളിൽ കയർ കെട്ടി കിടക്കുന്നതോടെ തൊഴിൽ നഷ്ടപ്പെട്ട് തൊഴിലാളികൾ. വിദേശ രാജ്യങ്ങളെ ആശ്രയിച്ചാണ് വിപണനം ഏറെയും നടത്തിയിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുന്നതാണ് കയർ വ്യവസായത്തെ തകർക്കുന്നതെന്നാണ് ആരോപണം.
കയറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർ വൈക്കത്ത് നൂറുകണക്കിനുണ്ട്. തൊണ്ടു തല്ലിയും, റാട്ടിൽ കയർ പിരിച്ചും അന്നത്തിനുള്ള വഴി തേടിയിരുന്നവരുടെ തലമുറകൾ തന്നെ കടന്നുപോയി. പിന്നീട് കയർ സംഘങ്ങളുടെ കാലമായി. പുതിയ നിയമങ്ങളും സംവിധാനങ്ങളും വന്നു. വിദേശ മാർക്കറ്റിൽ പൊന്നുംവില കിട്ടുന്ന കയർ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന തൊഴിലാളികൾ ഇന്ന് പട്ടിണിയുടെ വക്കിലാണ്.
1962ൽ എം.പവിത്രൻ റജിസ്റ്റർ ചെയ്താരംഭിച്ച കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സഹകരണസംഘം കയർ മേഖലയുടെ ഉയർച്ചയും തളർച്ചയും കടന്നുവന്ന സംഘങ്ങളിൽ ഒന്നാണ്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന വെബ്ലിത്തറിയിൽ പത്തു പേരുടെ അധ്വാനത്തിലൂടെ ആരംഭിച്ച സംഘത്തിൽ 5രൂപ മെംബർഷിപ്പുള്ള 205 കയർ തൊഴിലാളികളായിരുന്നു ഇതിന്റെ ചാലകശക്തി.
ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ സംഘം പൂട്ടിയിടേണ്ട അവസ്ഥ വരെയെത്തി. 200ഓളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഇവിടെ ഇപ്പോൾ 30ഓളം പേർക്ക് മാത്രമാണ് കഷ്ടിച്ച് തൊഴിൽ ലഭിക്കുന്നത്. ഇലക്ട്രിക് റാട്ടുകളിൽ പിരിക്കുന്ന കയറുകൾക്ക് പുറമെ മറ്റു സംഘങ്ങളിൽ നിന്നും കയറെടുത്താണ് പായകൾ നെയ്തിരുന്നത്.
കൃത്യമായി ഓർഡറുകൾ ലഭിക്കാതെ വന്നതോടെ നെയ്തു കൂട്ടിയ കയർ പായകൾ സംഘത്തിൽ കെട്ടികിടക്കുന്ന സാഹചര്യമാണ്. 100സ്ക്വയർ മീറ്റർ നീളമുള്ള ഒരു പായ വിറ്റാൽ 5700രൂപയാണ് സംഘത്തിനു ലഭിക്കുന്നത്. ഇത്തരത്തിലുള്ള 150നു മുകളിൽ പായകളാണ് ഇവിടെ കെട്ടി കിടക്കുന്നത്. കയർ വേറെയും. കൂലി കൊടുക്കാൻ മാർഗമില്ല
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക താൽപര്യത്തിലാണ് വലപ്പായ നിർമാണം ആരംഭിച്ചത്. സംഘങ്ങളിൽ വലപ്പായ കെട്ടി കിടക്കുന്നതോടെ തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ മാർഗം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യമാണ്.