എരുമേലി ∙ എയ്ഞ്ചൽവാലി കേരളപ്പാറയിൽ കടുവയുടെ മുന്നിൽപ്പെട്ട ടാപ്പിങ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴരയോടെ പാറയോലിക്കലെ റബർ തോട്ടത്തിൽ ടാപ്പ് ചെയ്യുന്നതിനിടെയാണു ദാസൻ പിള്ളയുടെ (ശിവൻപിള്ള–65) നേരെ കടുവ ചാടിയത്. പത്തു മീറ്റർ മുകളിലെ തിട്ടയിൽ നിന്നു ചാടിയ കടുവ ഇദ്ദേഹം നിന്ന സ്ഥലത്തുനിന്ന് നാലടി അകലെയാണു ചെന്നുവീണത്. റബർ മരത്തിനു പിന്നിലേക്ക് ഓടിമാറിയ ദാസൻ പിള്ള അലറിക്കരയുന്നതു കേട്ട് കടുവ ഓടിപ്പോയി. പെരിയാർ ടൈഗർ റിസർവിന് 100 മീറ്റർ അടുത്താണ് ഈ സ്ഥലം. പാറയോലിക്കൽ ജോബിയുടെ തോട്ടം പാട്ടത്തിനെടുത്തു ടാപ്പിങ് നടത്തുകയാണ് ദാസൻ പിള്ള.
എഴുകുമൺ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ബി.രാജേഷിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ലക്ഷണങ്ങൾ വച്ച് പുലിയാകാനാണു സാധ്യതയെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ടുപേർ കൊല്ലപ്പെട്ടതിന്റെ ഭീതി മാറുന്നതിനു മുൻപാണു കടുവയുടെ ഭീഷണി. ഈ സ്ഥലത്തിനു സമീപം കരോട്ടുവെച്ചൂർ വർഗീസ് തോമസിന്റെ വീട്ടിലെ വളർത്തുനായയെ വന്യമൃഗം പിടിച്ചതായി സംശയമുണ്ട്.