കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന രണ്ടാം കവാടത്തിലേക്കു നാഗമ്പടം ജംക്‌ഷനിൽ നിന്നു നേരിട്ടു വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന റെയിൽവേയുടെ തീരുമാനത്തിൽ തോമസ് ചാഴികാടൻ എംപി പ്രതിഷേധിച്ചു. ഡിവിഷനൽ റെയിൽവേ മാനേജരുടെ യോഗത്തിൽ അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. പിന്നീടു ചെന്നെയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷനൽ മാനേജർ എന്നിവർക്കു കത്തു നൽകുകയും ചെയ്തു.
നഗരത്തിന്റെ വടക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു നേരിട്ടു സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമാണു രണ്ടാം കവാടം. വാഹനം കയറ്റിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും എംപി പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ ഗുഡ്ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കി യാത്രക്കാർക്കു തുറന്നു കൊടുക്കുമെന്ന് അവലോകന യോഗത്തിൽ റെയിൽവേ ഡിവിഷനൽ മാനേജർ സചീന്ദർ എം.ശർമ ഉറപ്പുനൽകിയിരുന്നു. അഞ്ചു പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ നടപ്പാലവും അനുബന്ധമായി എസ്‌കലേറ്ററുകൾ നിർമിക്കുന്നതും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശിച്ചു. മദർ തെരേസ റോഡും റെയിൽവേ സ്റ്റേഷൻ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഇടിഞ്ഞുപോയ ഭാഗങ്ങളുടെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു.