കല്ലറ ∙ ആയാംകുടി– കല്ലറ റോഡ് തകർന്ന് യാത്രാ ദുരിതം. റോഡിലെ കുഴികളിൽ വാഹനങ്ങൾ പതിച്ച് അപകടം പതിവാകുന്നു. മധുരവേലി മുതൽ കല്ലറ വരെ റോഡിൽ നിറയെ വൻ കുഴികളാണുള്ളത്. മാസങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. കുഴികളെങ്കിലും അടച്ച് റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും പരാതിയും സമരങ്ങളും നടത്തി. പൊതുമരാമത്ത് വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കിയില്ല.
റോഡിൽ അപകടങ്ങൾ പതിവായതോടെ കല്ലറ പഞ്ചായത്ത് ഭരണ സമിതി പൊതുമരാമത്ത് റോഡ് വകുപ്പിനെ സമീപിച്ചു. വൈക്കം–കടുത്തുരുത്തി നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലറ– ആയാംകുടി റോഡ് റോഡ് വിഭാഗത്തിൽ നിന്നും പൊതുമരാമത്ത് മെയ്ന്റനൻസ് വിഭാഗത്തിന് കൈമാറിയെന്നും അവരാണ് പണി നടത്തേണ്ടത് എന്നുമായിരുന്നു വിശദീകരണം. തുടർന്ന് മെയ്ന്റനൻസ് വിഭാഗത്തിനെ സമീപിച്ചു. റോഡ് പണി ഉടനെ നടത്തുമെന്നും പേപ്പറുകൾ തിരുവനന്തപുരത്തിന് അയച്ചിരിക്കുകയാണ് എന്നുമായിരുന്നു മറുപടിയെന്ന് ജനപ്രതിനിധികൾ പറയുന്നു.
മഴ ആരംഭിച്ചതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയറിയാതെ ഇരുചക്ര വാഹനയാത്രക്കാരും ചെറു വാഹനങ്ങളും കുഴികളിൽ വീഴുന്നു. കപിക്കാട് ഭാഗത്തും ചൂരക്കുഴിയിലുമാണ് അപകടം കൂടുതൽ. മാസങ്ങളായി റോഡ് തകർന്നു കിടന്നിട്ടും റോഡിലെ കുഴിയടയ്ക്കാൻ പോലും പൊതുമരാമത്ത് വകുപ്പ് തയാറാവാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
നടപടി ഉണ്ടായില്ല
പല തവണ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി. പഞ്ചായത്ത് തന്നെ റോഡിലെ വൻ കുഴികൾ നിരത്തി. വീണ്ടും കുഴികൾ രൂപപ്പെട്ടു. മഴ പെയ്തതോടെ റോഡിലെ കുഴികൾ അപകട ഭീഷണിയായി . ദിവസവും ഒട്ടേറെപേരാണ് അപകടത്തിൽപെട്ട് പരാതിയുമായി എത്തുന്നത്. പൊതുമരാമത്ത് വകുപ്പ് അനാസ്ഥ വെടിയണം. റോഡിലെ കുഴികൾ മഴക്കാലത്തിനു മുൻപ് അടയ്ക്കണം. അനാസ്ഥ തുടർന്നാൽ ജനങ്ങൾക്കു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് തന്നെ സമരത്തിന് ഇറങ്ങുന്ന അവസ്ഥ വരും.
ജോണി തോട്ടുങ്കൽ
പ്രസിഡന്റ്,കല്ലറ പഞ്ചായത്ത്