കോട്ടയം ∙ സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ മേധാവിവരെ ആകാമായിരുന്ന വ്യക്തിയെയാണ് ഇന്നലെ വിജിലൻസ് കോട്ടയത്തു പിടികൂടിയത്. ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി ഇന്നു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന കെ.കെ.സോമന് അഡീഷനൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി ഉടൻ സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. നിലവിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിരമിച്ചതോടെ അഡീഷനൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കു സ്ഥാനക്കയറ്റം ലഭിക്കും. ഇതോടെ സോമനും സ്ഥാനക്കയറ്റം ലഭിച്ചേനെയെന്നും ഉടൻ തന്നെ വകുപ്പു മേധാവി സ്ഥാനത്ത് എത്താമായിരുന്നെന്നും വകുപ്പിലുള്ളവർ പറയുന്നു.
പവർ വിഭാഗത്തിന്റെ അധികാരി
സർക്കാരിനു കീഴിലുളള പവർ വിഭാഗത്തിന്റെ ജില്ലയിലെ അധികാരിയാണു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ. കെഎസ്ഇബി, അനെർട്ട്, എനർജി മാനേജ്മെന്റ് എന്നിവയുടെ പരിശോധനകൾ നടത്താനുള്ള അധികാരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ സംഭവിക്കുമ്പോൾ പരിശോധന നടത്തി സർക്കാരിലേക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഇലക്ട്രിക്കൽ ഇൻസ്പെക്ടറാണ്.10 കെവിഎ മുതലുള്ള ജനറേറ്റർ എവിടെ സ്ഥാപിക്കണമെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതി വേണം. എക്സ്റേ, സിടി സ്കാൻ കേന്ദ്രങ്ങൾ, ഡിസ്പ്ലേ നിയോൺ ബോർഡ് എന്നിവ സ്ഥാപിക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധിക്കണം.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതി വേണ്ടവ
∙ കെട്ടിടങ്ങളിൽ (വീടുകൾ ഉൾപ്പെടെ) ലിഫ്റ്റ് സ്ഥാപിക്കുക.
∙ സിനിമ തിയറ്റർ ലൈസൻസ്.
∙ വയറിങ് ലൈസൻസ്, കോൺട്രാക്ടർ ലൈസൻസ് നൽകൽ.
∙ 10 കിലോ വാട്ട് പീക്ക് (കെഡബ്ല്യൂപി) സൗരോർജ പദ്ധതി സ്ഥാപിക്കാൻ.
∙ 11 കെവി ട്രാൻസ്ഫോമർ സ്ഥാപിക്കാൻ.
∙ 15 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിലെ വയറിങ്
സംബന്ധമായവ.