ക്ഷേത്രക്കുളത്തിൽ മത്സ്യം ചത്തുപൊങ്ങുന്നു; കരിമീൻ മാത്രമാണു ചാകുന്നതെന്നു പ്രദേശവാസികൾ
Mail This Article
ടിവിപുരം ∙ ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ കരിമീൻ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. നാലു ദിവസമായി ആയിരക്കണക്കിനു കരിമീൻ ചത്തു പൊങ്ങി. വിവിധ ഇനത്തിലുള്ള നിരവധി മത്സ്യം ഉണ്ടെങ്കിലും കരിമീൻ മാത്രമാണു ചാകുന്നതെന്നു പ്രദേശവാസികൾ പറഞ്ഞു. ഒരു ഏക്കറോളം വിസ്തൃതിയുണ്ടു കുളത്തിന്. കുളിപ്പുരയും തകർന്ന അവസ്ഥയിലാണ്. ദേവസ്വം അധികൃതർ, ഉപദേശക സമിതി ഭാരവാഹികൾ എന്നിവരെ അറിയിച്ചെങ്കിലും നടപടിയില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
മത്സ്യം ചത്തു പൊങ്ങി പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചു ദേവസ്വം അസിസ്റ്റന്റ് കമ്മിഷനർക്കു കത്തു നൽകിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വൈക്കം സബ് ഗ്രൂപ്പ് ഓഫിസർ സി.ടി.അനിൽകുമാർ പറഞ്ഞു. അതേസമയം വിവിധ മത്സ്യങ്ങൾ വളരുന്ന കുളത്തിൽ കരിമീൻ മാത്രം ചാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ കുളത്തിലെ വെള്ളത്തിന്റെ പിഎച്ച്, ഓക്സിജൻ, അമോണിയ എന്നിവയുടെ തോത് പരിശോധിക്കേണ്ടി വരുമെന്ന് വൈക്കം മത്സ്യഭവൻ പ്രോജക്ട് ഓഫിസർ എം.ബീന മോൾ പറഞ്ഞു.
കരിമീനിനെ മാത്രം ബാധിക്കുന്ന ഫംഗസ് ആണോ എന്നറിയാൻ കരിമീനിനെ പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കണം. സാധാരണ ഒരു കുളത്തിലെ ഒരിനം മത്സ്യങ്ങൾ മാത്രം ചത്തു പൊങ്ങുന്നതു അപൂർവമാണെന്നും ചൂണ്ടിക്കാട്ടി.