വിജയപുരം ∙ വടവാതൂർ കടത്തുകടവു മുതൽ പൊൻപള്ളി പാലം വരെയുള്ള പ്രദേശം മീനന്തറയാർ ടൂറിസത്തിന്റെ ഭാഗമായി ഗ്രാമീണ ടൂറിസം ഇടനാഴിയാക്കി മാറ്റാൻ പദ്ധതിയുമായി വിജയപുരം പഞ്ചായത്ത്. ആദ്യഘട്ടമായി 18 ലക്ഷം രൂപ ചെലവഴിച്ചു കടത്തുകടവിൽ കുട്ടികൾക്കായി മിനി പാർക്കും പാർക്ക് ബീച്ചും സ്ഥാപിച്ചു. മീനന്തറയാറിലെയും പാടശേഖരങ്ങളിലെയും കാഴ്ചകൾ കാണാൻ ഇരിപ്പിടങ്ങളും നടപ്പാതയും ഒരുക്കി. സുരക്ഷയ്ക്കായി ആറിന്റെ കരകളിൽ ഗ്രില്ലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കും ഒരുക്കി.വടവാതൂർ ബണ്ട് റോഡ് ടൂറിസവുമായി ബന്ധിപ്പിക്കും. റോഡരികിൽ കൂടുതൽ ഇരിപ്പിടങ്ങൾ, സൂര്യാസ്തമയം കാണാൻ വ്യൂ പോയിന്റ്, മീൻപിടിക്കാൻ സൗകര്യങ്ങൾ എന്നിവയും ഒരുക്കും. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനു പാപ്പാഞ്ഞിയെ കത്തിക്കുന്നതു കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണു ബണ്ട് റോഡിലേക്ക് എത്തിയത്.
രണ്ടാം ഘട്ടം
കടത്തുകടവിൽ നിന്നു പൊൻപള്ളി പാലം വരെ ഗ്രാമീണഭംഗി ആസ്വദിച്ചു ബോട്ടുയാത്രയും കുട്ടവഞ്ചി യാത്രയും ഉടൻ ഒരുക്കും. പൊൻപള്ളി പാലത്തിനു സമീപമുള്ള ബോട്ടുജെട്ടി നവീകരിച്ചു. പൊൻപള്ളി പാലത്തിൽ ഷട്ടറുകൾ സ്ഥാപിച്ച് ആറിലെ വെള്ളം ക്രമീകരിക്കാനും പദ്ധതിയിടുന്നു. മീനന്തറയാറിന്റെ ഈ പ്രദേശം തടാകത്തിനു സമാനമായി മാറ്റാനാണ് ആലോചന. ഗ്രാമീണ കാഴ്ചകൾ, പക്ഷി നിരീക്ഷണം, നെൽപാടങ്ങളിലൂടെ നടത്തം, സൈക്കിൾ സവാരി എന്നിങ്ങനെ വിനോദസഞ്ചാര പാക്കേജുകളും നടപ്പാക്കും.
വി.ടി.സോമൻകുട്ടിവിജയപുരം പഞ്ചായത്ത് പ്രസിഡന്റ്
മണർകാട് മുതൽ പൊൻപള്ളി പാലം വരെയുള്ള ടൂറിസം പദ്ധതിയാണു ലക്ഷ്യമിടുന്നത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇതുവരെ നടന്നത്. സർക്കാർ സഹായം, പദ്ധതിയുടെ തുടർനടപടികൾക്ക് ആവശ്യമാണ്.
രജനി സന്തോഷ്വൈസ് പ്രസിഡന്റ്
ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാക്കി മീനന്തറയാർ ടൂറിസത്തെ മാറ്റും. ജനകീയ പങ്കാളിത്തത്തോടെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രം ഒരുക്കും.