അധികൃതർ കയ്യൊഴിഞ്ഞു; നാട്ടുകാർ പിരിവെടുത്ത് റോഡ് നന്നാക്കി
Mail This Article
കൂത്രപ്പള്ളി ∙ അധികൃതർ കയ്യൊഴിഞ്ഞ റോഡ് നാട്ടുകാർ നന്നാക്കി. പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെ കടന്നു പോകുന്ന തറേപ്പടി – വേട്ടമല റോഡിൽ തകർന്നു തരിപ്പണമായ 200 മീറ്റർ ദൂരമാണു നാട്ടുകാർ പിരിവെടുത്തു കൂട്ടായ്മയിലൂടെ കോൺക്രീറ്റ് ചെയ്തത്. കറുകച്ചാൽ പഞ്ചായത്തിലെ 12–ാം വാർഡംഗം രാജൻ തോമസ്, 13–ാം വാർഡംഗം സുധ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൂട്ടായ്മയുടെ യോഗം നടന്നിരുന്നു.
യോഗത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യാനായി 18000 രൂപ സമാഹരിച്ചു. മേഖലയിലെ താമസക്കാരനായ കരാറുകാരൻ ബൈജു തൈക്കൂട്ടം കോൺക്രീറ്റ് ജോലിക്കായി തൊഴിലാളികളെ വിട്ടു നൽകി. 2020ൽ ഗവ.ചീഫ് വിപ് എൻ.ജയരാജ് റോഡിന്റെ നവീകരണത്തിനായി വെള്ളപ്പൊക്ക ഫണ്ട് വഴി 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. വെള്ളപ്പൊക്ക ഫണ്ടായതിനാൽ തുക മാറിക്കിട്ടാൻ താമസം വരുമെന്ന് പറഞ്ഞു കരാറെടുക്കാൻ ആരും തയാറായില്ല. 2021ൽ വാർഡ് 12ൽ 3 ലക്ഷം രൂപ ചെലവഴിച്ചു റോഡിന്റെ പകുതി റീ ടാറിങ് നടത്തിയിരുന്നു.
2022ൽ വാർഡ് 13ൽ 2.70 ലക്ഷം രൂപ റീ ടാറിങ്ങിനായി വകയിരുത്തിയെങ്കിലും കരാറുകാരും ഭരണപക്ഷ ഉദ്യോഗസ്ഥരും ചേർന്നു ഫണ്ട് ഇല്ലാതാക്കിയതായി ആരോപണമുണ്ട്.