വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
Mail This Article
ഈരാറ്റുപേട്ട ∙ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകൾ യോജിച്ചു കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. നിർമാണം പൂർത്തീകരിച്ച ഈരാറ്റുപേട്ട– വാഗമൺ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈരാറ്റുപേട്ട വാഗമൺ റോഡ് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ പശ്ചാത്തല മേഖലയിലുണ്ടാക്കുന്ന വികസനത്തിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും വളർച്ചയുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലിനായി 5600 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നാഷനൽ ഹൈവേയുടെ 6 വരി പാതയുടെ നിർമാണം 2025ഓടെ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, വാഴൂർ സോമൻ എംഎൽഎ എന്നിവർ പ്രസംഗിച്ചു.