എരുമേലി ∙ 2 ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. ഇരുമ്പൂന്നിക്കര കോയിക്കക്കാവ് മുത്തോട്ട് സന്തോഷ് കുമാറിന്റെ വീട്ടിലെ കൂട്ടിൽ കിടന്ന ആടുകളെയാണ് ഇന്നലെ പുലർച്ചെ അജ്ഞാത ജീവി കടിച്ചുകൊന്നത്. 3 വയസ്സും ഒരു വയസ്സും ഉള്ള ആടുകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആടിന്റെ കരച്ചിൽ കേട്ടാണ് സന്തോഷും കുടുംബവും ഉണർന്നത്. ഇറങ്ങി നോക്കുമ്പോൾ 2 ആടുകളും കൂട്ടിൽ ചത്ത നിലയിലായിരുന്നു. ഏതോ ജീവി ആടുകളുടെ കഴുത്തിൽ കടിച്ചതിന്റെ പാടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
കൂടിന്റെ പരിസരങ്ങളിൽ കണ്ട കാൽപാടുകൾ പൂച്ചപ്പൂലിയുടേതാണെന്നു സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെറ്ററിനറി ഡോക്ടർ എത്തി ചത്ത ആടുകളെ പരിശോധിച്ചു. ഇതിനു സമീപ പ്രദേശമായ ആശാൻ കോളനി, കോയിക്കക്കാവ് എന്നിവിടങ്ങളിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ആടിനെയും 2 പട്ടികളെയും അജ്ഞാത ജീവി കടിച്ചുകൊന്നിരുന്നു. ഒരു പട്ടിയുടെ ശരീരം തിന്ന നിലയിലാണ് കണ്ടെത്തിയത്. ഇവിടെ 2 സ്ഥലങ്ങളിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും വന്യമൃഗങ്ങളെ കണ്ടെത്താനായില്ല. പുലിയുടെ ആക്രമണത്തിലാണോ ആടുകളും പട്ടികളും കൊല്ലപ്പെട്ടതെന്നു നാട്ടുകാർക്ക് ഭയമുണ്ട്.