കീറിയ ചാക്കും സ്പ്ലൈകോയുടെ വാക്കും ഒരുപോലെ;രോഷത്തോടെ കർഷകർ
Mail This Article
കുമരകം ∙ സപ്ലൈകോയ്ക്കു നൽകുന്ന നെല്ലിന്റെ പണം കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനു കൃഷി ചെയ്യണം? നെല്ലു നൽകി രണ്ടര മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. കടം വാങ്ങിയതു തിരിച്ചടയ്ക്കാനും വീടു പുലർത്താനും മാർഗമില്ലെന്നു കർഷകരുടെ പരാതി.131.19 കോടി രൂപയുടെ നെല്ലാണു സപ്ലൈകോ സംഭരിച്ചത്. ഇതിൽ മാർച്ച് വരെ 31.78 കോടി രൂപ വിതരണം ചെയ്തു. സപ്ലൈകോ നിയോഗിച്ച 2 ബാങ്കുകൾ പണം നൽകാൻ തയാറാകാതെ വന്നതോടെ പ്രതിസന്ധിയായി. പണം നൽകിത്തുടങ്ങിയ ബാങ്ക് ഇതുവരെ 34 കോടി രൂപ നൽകി. ബാക്കി 65 കോടിയിലേറെ രൂപ കർഷകർക്കു നൽകാനുണ്ട്.
പണം നൽകിത്തുടങ്ങാത്ത ബാങ്കുകൾ കർഷകരിൽ നിന്നു കൈപ്പറ്റു രതീത്(പിആർഎസ്) വാങ്ങുകയും കർഷകരെ കൊണ്ടു രേഖകളിൽ ഒപ്പിടീക്കുകയും ചെയ്തെങ്കിലും പണം എപ്പോൾ നൽകുമെന്നതു സംബന്ധിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ല. നെല്ലിന്റെ പണം ബാങ്കുകൾ വായ്പയായാണു നൽകുന്നത്. ഇതിന്റെ ഭാഗമായാണു കർഷകരെ കൊണ്ടു രേഖകളിൽ ഒപ്പിട്ടു വാങ്ങിയത്. സപ്ലൈകോ കൊച്ചി ഓഫിസിൽ നിന്നു പണം നൽകേണ്ട കർഷകരുടെ ലിസ്റ്റ് ബാങ്കുകളിലേക്കു നൽകിയിട്ടുണ്ട്.
പണം കിട്ടുന്നതിനായി കർഷകർ നെല്ലു നൽകിയപ്പോൾ മില്ലുകാർ നൽകിയ കൈപ്പറ്റുരസീത് ബാങ്കിൽ നൽകണമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. നെല്ലിന്റെ തുക വായ്പയായി വാങ്ങേണ്ട അവസ്ഥയാണെന്നു കർഷകർ പറയുന്നു. കൃഷിക്കു വേണ്ടി ബാങ്കുകളിൽ നിന്നു വായ്പയെടുത്ത തുക തിരികെ അടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണു കർഷകർ.