ADVERTISEMENT

ചിങ്ങവനം ∙ എംസി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്ന നടപടികൾക്ക് ഗ്രീൻ സിഗ്നലുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ദിനംപ്രതി അപകടങ്ങൾ വർധിക്കുന്ന ചിങ്ങവനം ജംക്‌ഷൻ, ഗോമതിക്കവല ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റ്, സുരക്ഷാ ക്രമീകരണങ്ങൾ‌ എന്നിവ ഒരുക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നു തുക വകയിരുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

റോഡിന്റെ ചുമതലയുള്ള ദേശീയപാത അതോറിറ്റി നടപടിയെടുക്കാത്തതിനെത്തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ. ചിങ്ങവനം ജംക്‌ഷനിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചിരുന്നു. 4 റോഡുകൾ സംഗമിക്കുന്നയിടമാണ് ഇവിടം.പരുത്തുംപാറ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഉൾപ്പടെ എംസി റോഡിലേക്ക് തോന്നുംപോലെ ഇറങ്ങിവരുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു. സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നത് വ്യാപാരികളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യമായിരുന്നു. 

ഗോമതിക്കവലയിലെ അശാസ്ത്രീയമായ ഡിവൈഡർ നിർമാണവും മുന്നറിയിപ്പ് ബോർഡില്ലാത്തതും അപകടത്തിനു കാരണമാണ്. പ്രദേശത്ത് വഴിവിളക്കുകൾ തെളിയുന്നില്ല. രാത്രി റോഡിലൂടെയെത്തുന്ന വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ച് കയറി ഒട്ടേറെ യാത്രക്കാരാണ് മരണപ്പെട്ടത്. ഒട്ടേറെത്തവണ ദേശീയപാത അതോറിറ്റി പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

അപകടരഹിത ചിങ്ങവനം പദ്ധതിക്കായി പുത്തൻപാലം ഭാഗത്തെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത, 108 ആംബുലൻസ് സേവനം, വേഗനിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അതോറിറ്റി നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ, ജനറൽ സെക്രട്ടറി ജിമ്മി തോമസ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com