ADVERTISEMENT

ചങ്ങനാശേരി ∙ വെള്ളപ്പൊക്കത്തിൽ മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. വാലടി, കൈനടി പ്രദേശങ്ങളിലെ മത്സ്യക്കർഷകരാണ് നഷ്ടത്തിന്റെ കണക്കുകളുമായി നഷ്ടപരിഹാരം തേടി ഓഫിസുകൾ കയറിയിറങ്ങുന്നത്. കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കുളങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ വിളവെടുപ്പിന് പാകമായ മത്സ്യങ്ങളും ഒഴുകിപ്പോയി. തുരുത്തി – വാലടി റോഡരികിൽ മുളയ്ക്കാംതുരുത്തി പാലത്തിനു സമീപം സഹോദരങ്ങളായ കുഞ്ഞുമോൻ, സുരേഷ്, സുഭാഷ് എന്നിവർ രണ്ടര ഏക്കർ സ്ഥലത്താണ് മത്സ്യക്കൃഷി നടത്തിയത്. തരിശായി കിടന്നിരുന്ന വാലടി പാടശേഖരത്ത് ഏറെ അധ്വാനിച്ചാണ് കുളം നിർമിച്ച് 6 മാസങ്ങൾക്ക് മുൻപ് മത്സ്യക്കൃഷി ആരംഭിച്ചത്. 

50,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. അടുത്ത മാസം വിളവെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് വെള്ളപ്പൊക്കത്തിൽ ഇവരുടെ സകല പ്രതീക്ഷകളും ഒഴുകിപ്പോയത്. റോഡിനു സമീപത്തായി ഇവർ ഹോട്ടൽ നടത്തുന്നുണ്ട്. കുളത്തിലെ മത്സ്യങ്ങൾ ഇവിടേക്കും ഉപയോഗിക്കാം എന്നതായിരുന്നു പ്രതീക്ഷ. സിലോപ്പിയ ആണ് വളർത്തിയിരുന്നത്. ഇതാദ്യമായാണ് ഇവർ മത്സ്യക്കൃഷി നടത്തുന്നത്.

വാലടി കളരിക്കൽ അരവിന്ദാക്ഷക്കുറുപ്പിനും പറയാനുള്ളത് സമാനമായ അനുഭവമാണ്. ഒന്നര ഏക്കർ സ്ഥലത്തായിരുന്നു മത്സ്യക്കൃഷി. 8 മാസത്തോളം വളർച്ചയെത്തിയ മത്സ്യങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. കട്‌ല, രോഹു ഉൾപ്പെടെയുള്ള ഇനങ്ങളാണ് വളർത്തിയിരുന്നത്. 

5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തരിശായി കിടന്നിരുന്ന ഈരേപ്പുറം പാടശേഖത്തിൽ 6 വർഷമായി മത്സ്യക്കൃഷി ചെയ്യുന്നുണ്ട്. നഷ്ടം സംഭവിച്ച മത്സ്യകർഷകർ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. വകുപ്പ് തലത്തിലോ സർക്കാരിന്റെ ഭാഗത്തു നിന്നോ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com