ADVERTISEMENT

കുറവിലങ്ങാട് ∙ കോടികൾ മുടക്കിയാണ് എംസി റോഡ് നവീകരിച്ചത്. പക്ഷേ ഒന്നാം നമ്പർ സംസ്ഥാനപാത നന്നാകുന്ന ലക്ഷണമില്ല. കെഎസ്ടിപിയിൽ നിന്നു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) അനുസരിച്ച് അറ്റകുറ്റപ്പണി കരാർ നൽകുകയും ചെയ്തു. കാട് വെട്ടിത്തെളിച്ചും ഓടകളുടെ സ്ലാബുകൾ മാറ്റിസ്ഥാപിച്ചും പണികൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ റോഡിന്റെ നിലവാരം ഉയർത്താൻ നടപടിയില്ല. മഴക്കാലം ആരംഭിച്ചതോടെ പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകുകയാണ്. തുടർച്ചയായി വെള്ളക്കെട്ട് ഉണ്ടാകുന്നതു മൂലം റോഡിന്റെ പ്രതലം വിണ്ടു കീറി.

കുറവിലങ്ങാട് പള്ളിക്കവല ഉൾപ്പെടെ പല സ്ഥലങ്ങളിലും റോഡ് വിണ്ടു കീറി. കരാറുകാർ റോഡ് ഏറ്റെടുത്തതിനു ശേഷം കുഴികൾ നികത്തുന്ന ജോലികൾ മാത്രമാണ് നടക്കുന്നത്. ഫോഗ് സീലിങ് എന്ന പേരിൽ റോഡിന്റെ പ്രതലത്തിൽ ടാർ ഉരുക്കി ഒഴിക്കുന്ന അനാവശ്യ നവീകരണവും നടത്തി. ഇതോടെ പല സ്ഥലത്തും റോഡിന്റെ മിനുസം വർധിച്ചു. മഴ പെയ്യുമ്പോൾ ഇരുചക്ര വാഹനങ്ങൾ തെന്നി മറിയുകയാണ്. കോടികൾ മുടക്കി ചെങ്ങന്നൂർ മുതൽ മൂവാറ്റുപുഴ വരെ എംസി റോഡ് നവീകരിക്കുമ്പോൾ അധികൃതർ പറഞ്ഞത് രാജ്യാന്തര നിലവാരത്തിൽ റോഡ് സജ്ജമാകും എന്നാണ്.

വീതി വർധിക്കും, വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും, അപകടവളവുകൾ നിവർത്തും, മികച്ച രീതിയിൽ ടാറിങ് നടത്തുമ്പോൾ റോഡ് തകരാനുള്ള സാധ്യത കുറയും തുടങ്ങിയവയൊക്കെ അവകാശവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. മഴ പെയ്യുമ്പോൾ റോഡിന്റെ പ്രതലത്തിൽ നിന്നു താഴേക്കു വെള്ളം ഇറങ്ങില്ലെന്നും ഗട്ടർ ഉണ്ടാകാനും റോഡ് തകരാനും സാധ്യത കുറവെന്നും പറഞ്ഞു. പക്ഷേ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്നു മീറ്ററുകൾ ദൂരത്തിൽ വിണ്ടുകീറിയ അവസ്ഥയാണിപ്പോൾ.

റോഡുകൾ വേഗത്തിൽ തകരുന്നതിനു കാരണം നിർമാണ സമയത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. റോഡ് നിർമാണത്തിനു ഗുണനിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതും കൃത്യമായ അളവിൽ ടാറും മെറ്റലും അടക്കമുള്ള നിർമാണ സാമഗ്രികൾ ഉപയോഗിക്കാത്തതും കാരണമാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെയും ഇന്ത്യൻ റോഡ് കോൺഗ്രസിന്റെയും മാനദണ്ഡങ്ങൾ റീടാറിങ്ങിനും അറ്റകുറ്റപ്പണിക്കും പാലിക്കാറില്ലെന്നും ആക്ഷേപം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com