ADVERTISEMENT

കുറവിലങ്ങാട് ∙അറവുശാലയിൽ നിന്നു വിരണ്ടോടിയ കാള മണിക്കൂറുകളോളം നാടിനെ വിറപ്പിച്ചു. കിലോമീറ്ററുകൾ ഓടിയ കാളയുടെ ആക്രമണത്തിൽ 6 പേർക്കു പരുക്ക്. 9 മണിക്കൂറിനു ശേഷം അറവുശാലയിലെ തൊഴിലാളികൾ, പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്നു വടം ഉപയോഗിച്ചു കുരുക്കിട്ട് കാളയെ പിടികൂടി. കുറവിലങ്ങാട് പള്ളിക്കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർ കണ്ണംകുളം ജയ്സൺ മാത്യു (56), കളത്തൂർ വല്ലൂർ തോമസ് (60) കൂത്താട്ടുകുളം മണ്ണത്തൂർ അത്താണി വെട്ടിമൂട്ടിൽമാരായിൽ ഔസേപ്പ് വർക്കി (ഗീവർഗീസ്–75) എന്നിവർക്കാണു പരുക്ക്.

ഗുരുതരമായി പരുക്കേറ്റ ഔസേപ്പ് വർക്കിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിനു സാരമായ പരുക്കുണ്ട്. ഇദ്ദേഹത്തെ കാള കുത്തിമറിക്കുകയായിരുന്നു. കാളയെ കുരുക്കിട്ടു പിടികൂടുന്നതിനിടെ അറവുശാലയിലെ 3 തൊഴിലാളികൾക്കു പരുക്കേറ്റു. തോമസ്, ജയ്സൻ എന്നിവരെ കുറവിലങ്ങാട്ടെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. അറവുശാല നടത്തിപ്പുകാരനെതിരെ കേസെടുത്തു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് തോട്ടുവാ ഭാഗത്തെ അറവുശാലയിൽ നിന്നു കാള വിരണ്ടോടിയത്.

പരുക്കേറ്റ ഔസേപ്പ് വർക്കി ആശുപത്രിയിൽ.
പരുക്കേറ്റ ഔസേപ്പ് വർക്കി ആശുപത്രിയിൽ.

പുലർച്ചെ കുര്യം, ഞരളംകുളം ഭാഗത്തും കുറവിലങ്ങാട് ടൗണിലും എത്തിയ കാള വഴിയാത്രക്കാരെ ആക്രമിച്ചു. ഇവിടെനിന്ന് വീണ്ടും ഓടി. വീണ്ടും പള്ളിക്കവല ഭാഗത്തെത്തി. ഓട്ടോസ്റ്റാൻഡിനു സമീപത്തുനിന്ന ജയ്സനെ കുത്തിവീഴ്ത്തി. നടന്നുപോകുകയായിരുന്ന തോമസിനെയും സഹകരണ ബാങ്കിന്റെ സമീപത്തു നിന്ന ഔസേപ്പ് വർക്കിയെയും ആക്രമിച്ചു. കൊമ്പ് കുറവായതിനാൽ ദേഹത്തു കുത്തിക്കയറിയില്ല.

കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പള്ളിക്കവലയിൽ നിന്ന് ഇലയ്ക്കാട് ഭാഗത്തേക്കുള്ള റോഡിൽ കുരുക്കിട്ട് 11.45നാണു കാളയെ വീഴ്ത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഔസേപ്പ് വർക്കിയുടെ ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.സി കുര്യൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com