ADVERTISEMENT

കടുത്തുരുത്തി ∙ 30 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നവീന്റെ വനത്തിലെ മല താങ്ങി പൂവിട്ടു. കല്ലറ കുരിശുപള്ളിക്കവലയ്ക്കു സമീപം ഇടപ്പറമ്പിൽ നവീന്റെ വീട് അരയേക്കറിലെ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നട്ടു വളർത്തിയതാണ് മല താങ്ങി എന്ന (വെൽ വെറ്റ് പ്ലാന്റ് ) ഔഷധ സസ്യം. മിഡ് വൈഫ് പ്ലാന്റ് എന്നും ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ വള്ളിച്ചെടി ഇളം ചുവപ്പിൽ മുന്തിരി കുലകൾ പോലെയാണ് പൂത്ത് നിൽക്കുന്നത്. ഔഷധഗുണമുള്ള വന സസ്യമാണ് മല താങ്ങി എന്ന് യോഗ അധ്യാപകൻ കൂടിയായ നവീൻ പറയുന്നു. 

പാരമ്പര്യ സ്വത്തായി ലഭിച്ച 60 സെന്റ് സ്ഥലത്ത് 23–ാം വയസ്സിലാണ് നവീൻ വൃക്ഷങ്ങളും വള്ളിച്ചെടികളും ഒഷധ സസ്യങ്ങളും പുല്ലുകളും കാടുമെല്ലാം വച്ചു പിടിപ്പിച്ചു തുടങ്ങിയത്. 30 വർഷം പിന്നിടുമ്പോൾ 50 സെന്റ് മരങ്ങൾ നിറഞ്ഞ് ഇരുൾ മൂടിയ കാടായി മാറി. ഇവിടെ പാമ്പുകളും ഇഴജന്തുക്കളും പക്ഷികളും നിരവധി ജന്തു ജീവജാലങ്ങളും പാർക്കുന്നു. ഈ വനത്തിനു നടുവിലെ പ്രകൃതിക്കിണങ്ങിയ വീട്ടിലാണ് ഭാര്യ മഞ്ജു, മകൻ നിരഞ്ജൻ എന്നിവർക്കൊപ്പം നവീന്റെ താമസം. ഭാര്യ മഞ്ജു പാലാ മുനിസിപ്പാലിറ്റിയിൽ ജീവനക്കാരിയാണ്. മകൻ നിരഞ്ജൻ എൻജിനീയറിങ് വിദ്യാർഥിയാണ്. 

വർഷങ്ങൾ പഴക്കമുള്ള വൃക്ഷങ്ങളും കാട്ടുവള്ളികളും പച്ച മരുന്നുകളും ഈ വനത്തിലുണ്ട്. പാരിജാതം, പവിഴ മല്ലികൾ, കായാമ്പൂ, കരിങ്കുറിഞ്ഞി അടക്കം ഒട്ടേറെ ഒഷധ മരുന്നുകളും കുന്തിരിക്കം, എക നായകം, ആ കോലം, പൊൻ കരണ്ടി, നീർ മരുതുകൾ തുടങ്ങി നൂറ് വയസ്സ് പിന്നിട്ട അശോക മരങ്ങൾ ഉൾപ്പെടെ അപൂർവമായി കാണപ്പെടുന്ന നൂറോളം ഔഷധസസ്യങ്ങളും ഈ വനത്തിലുണ്ട്. നവീന്റെ വീട്ടിലെത്തിയാൽ വനത്തിന്റെ നടുവിലെത്തിയ പ്രതീതിയാണ്.

സ്ഥിരം ജീവജാലങ്ങൾക്കും പക്ഷികൾക്കും പുറമേ വൈകിട്ട് കൂടണയാൻ നിരവധി പക്ഷികളും എത്തും. വൈകിട്ടായാൽ പക്ഷികളുടെ കലപില ശബ്ദം മാത്രമാണ് കേൾക്കാൻ ആവുന്നത്. വനത്തിലെ ജീവജാലങ്ങളോ ഇഴ ജന്തുക്കളോ തന്റെ കുടുംബത്തിന് ശല്യമാകാറില്ലെന്ന് നവീൻ പറയുന്നു. കൂടാതെ പക്ഷികൾക്കും ഇഴ ജന്തുക്കൾക്കും ഭക്ഷണവും നൽകുന്നുണ്ട്. ദിവസവും നിരവധി പേരാണ് പച്ച മരുന്നുകൾക്കായി ഇവിടെ എത്തുന്നത്. പ്രകൃതി മിത്ര അവാർഡ് ജേതാവു കൂടിയാണ് നവീൻ.

English Summary : After 30 years of waiting, the rare plant in Naveen's garden has finally blossomed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com