പോളയിലും പുല്ലിലും കുടുങ്ങി ഹൗസ്ബോട്ട് ഓട്ടത്തിനിടയിൽ നിലച്ചു
Mail This Article
കുമരകം ∙ വേമ്പനാട്ട് കായലിന്റെ പുത്തൻകായൽ ഭാഗത്തു കൂടി പോയ ഹൗസ്ബോട്ട് വെള്ളത്തിന്റെ അടിത്തട്ടിൽ അടിഞ്ഞു കിടന്ന പോളയിലും പുല്ലിലും കുടുങ്ങിയതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് 4ന് ഓട്ടം നിലച്ചു. ഹൗസ്ബോട്ടിന്റെ യന്ത്രം പ്രവർത്തിക്കാതെ വന്നതിനെത്തുടർന്നു കുട്ടികളടക്കമുള്ള സഞ്ചാരികളുടെ യാത്ര ഒന്നര മണിക്കൂറിലേറെ തടസ്സപ്പെട്ടു. ഹൗസ് ബോട്ട് ജീവനക്കാരും വിനോദ സഞ്ചാരികളും സഹായം അഭ്യർഥിച്ചതനുസരിച്ചു കണ്ണങ്കരയ്ക്ക് പോകുകയായിരുന്ന ജല ഗതാഗത വകുപ്പിന്റെ ബോട്ടിൽ ഹൗസ്ബോട്ട് കെട്ടിവലിച്ചു കരയ്ക്ക് എത്തിച്ചു വിനോദ സഞ്ചാരികളെ രക്ഷിച്ചു.
ചീപ്പുങ്കലിൽ നിന്നു കണ്ണങ്കരയ്ക്ക് പോകുകയായിരുന്ന ബോട്ടാണു സംഭവസ്ഥലത്തു വച്ചു തിരിച്ചു ഹൗസ്ബോട്ട് കെട്ടി വലിച്ചു ചീപ്പുങ്കൽ ഭാഗത്ത് എത്തിച്ചത്. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശത്തെത്തുടർന്നു ബോട്ടിലെ ജീവനക്കാരായ ബോട്ട് മാസ്റ്റർ കെ.വി. വിനോദ്,സ്രാങ്ക്അനൂപ്,ഡ്രൈവർ സാബുക്കുട്ടൻ, കെ.വി. ബിജു, അമൽ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളത്തിന് മീതെ എക്കൽ
പുത്തൻ കായൽ ഭാഗത്ത് ചീപ്പുങ്കൽ– കണ്ണങ്കര ബോട്ട് ചാലിനു സമീപം വെള്ളത്തിനു മീതെ എക്കൽ ഉയർന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടിനും ഹൗസ് ബോട്ടുകൾക്കും ഭീഷണിയായിരിക്കുകയാണ്. ജലനിരപ്പ് താഴ്ന്നതോടെയാണു എക്കൽ കാണാൻ തുടങ്ങിയത്. എക്കൽ കാണാൻ കഴിയാതെ വരുന്ന സമയത്ത് ബോട്ടുകൾ ഇതിനു മുകളിൽ കയറി ഉറയ്ക്കുന്ന അവസ്ഥയുണ്ടാകും. എക്കൽ നീക്കാൻ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടി എടുക്കണമെന്നു ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി സോജി ജെ. ആലുംപറമ്പിൽ ആവശ്യപ്പെട്ടു.