ADVERTISEMENT

കോട്ടയം ∙ മരംവീണു തകർന്നത് ഈ വീടിന്റെ തണലാണ്. മുറിച്ചുമാറ്റുന്നതിനിടെ മരം വീണു മേരിക്കുട്ടി (49) വിടപറഞ്ഞതോടെ പള്ളം 28ാം കവലയിലെ മലേപ്പറമ്പിൽ സച്ചിനും സൈറയും പൂർണ അനാഥർ. 7 വർഷം മുൻപ് അച്ഛൻ ബാബു മരിച്ചതോടെ മക്കൾക്കു തണലുമായി നിന്നത് അമ്മ മേരിക്കുട്ടിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ‘എന്നോട് മിണ്ടാതെയും പറയാതെയും എവിടെ പോകുവാ അമ്മേ’യെന്ന സൈറയുടെ ചോദ്യം കൂടിനിന്നവരെ കണ്ണീരിലാഴ്ത്തി. സച്ചിൻ അമ്മയുടെ അരികിൽ തളർന്നിരുന്നു. ഒരു കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന സച്ചിന്റെ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്.

സൈറ നാഗമ്പടത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമൻ ഭാഷാ പഠനത്തിനു പോകുന്നു. പഠനത്തിനു പണം കണ്ടെത്താൻ ക്ലാസിനു ശേഷം പീത്‌സ ഹട്ടിൽ താൽക്കാലിക ജോലിക്കും പോകും. ജോലിക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ദുരന്തവാർത്തയറിഞ്ഞത്.ചെറിയ വീടിനു മുൻപിൽ മേരിക്കുട്ടി ഒരുക്കിയ പൂന്തോട്ടത്തിന് അരികിൽത്തന്നെ ഇന്നലെ പൊതുദർശനം ഒരുക്കി.

രാവിലെ മുതൽ തന്നെ വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. വിലാപയാത്രയായി പരുത്തുംപാറ സിഎസ്ഐ ചർച്ചിലെത്തിച്ച മൃതദേഹം വൈകിട്ട‌ു നാലിനു സംസ്കരിച്ചു.സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം മക്കൾ എന്നെങ്കിലും യാഥാർഥ്യമാക്കുമെന്നും അവിടെക്കിടന്നേ താൻ മരിക്കൂവെന്നും അടുപ്പക്കാരോടു പറയുമായിരുന്ന മേരിക്കുട്ടി ആ സമയത്തിനു കാത്തുനിൽക്കാതെയാണ് കടന്നുപോയതെന്നു സുഹ‍ൃത്തുക്കൾ ഓർമിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പരുക്കേറ്റ ഷേർലി പറയുന്നു; വെട്ടുകാർ ഓടി

കോട്ടയം∙‘‘വീടിന്റെ പടിക്കെട്ടിൽ ഇരിക്കുകയായിരുന്നു. പെട്ടന്നാണു മരം ഞങ്ങൾക്കിടയിലേക്കു വീണത്. ഓടിമാറാൻ പോലും കഴിഞ്ഞില്ല’’ – പൊട്ടിക്കരഞ്ഞു കൊണ്ട് മേരിക്കുട്ടിയുടെ ബന്ധു ഷേർലി പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഷേർലിയുടെ തലയ്ക്കു മൂന്നു തുന്നലുണ്ട്

‘‘ മേരിക്കുട്ടി പടിക്കെട്ടിലായിരുന്നു. കട്ടിളപ്പടിക്കു സമീപം ഞാനും സ്മിത ഉള്ളിലുമായിരുന്നു. മരത്തിനടിയിൽപെട്ട ഞങ്ങൾ നിരങ്ങി നീങ്ങി സഹായത്തിനായി അലറി. മരം വെട്ടുകാരെല്ലാം ഓടിപ്പോയി. മരത്തിനടിയിൽ മേരിക്കുട്ടി കിടക്കുന്നതു കണ്ടു. ഒന്നേ നോക്കിയുള്ളൂ– ഷേർലിക്കു വാക്കുകൾ ഇടറി. വീടിനുള്ളിൽ സ്മിതയും കിടക്കുന്നു. വീടിന്റെ ഇഷ്ടികയും ഓടുമെല്ലാം ദേഹത്തു വീണു. സ്മിതയുടെ മകനും വീട്ടിലുണ്ടായിരുന്നു. പന്തുകളിക്കാൻ പോയി കാലിനു പരുക്കേറ്റിരുന്നു. ദുരന്തം കണ്ട്  സഹായത്തിനായി വയ്യാത്ത കാലുമായി അടുത്തുള്ള വീട്ടിലേക്ക് അവൻ ഓടി – ഷേർലി പറഞ്ഞു.

ഷേർലിയുടെ വീടിനു മുന്നിലെ കൂറ്റൻ പുളിമരം മുറിക്കുന്നതു കാണാനാണ് മേരിക്കുട്ടി വന്നത്. 4 വർഷമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണു സ്മിത. ഗുരുതര പരുക്കേറ്റ സ്മിത (45) മെഡിക്കൽ കോളജ് ആശുപത്രി സർജിക്കൽ ഐസിയുവിലാണ്. മരക്കൊമ്പിനു പുറമേ വീടിന്റെ ഇഷ്ടികയും വാതിലുമുൾപ്പെടെ ഇവരുടെ ശരീരത്തിൽ പതിച്ചു. വാരിയെല്ല് ഒടിഞ്ഞ ഇവർക്കു ശ്വാസകോശത്തിനും കാലിനും നട്ടെല്ലിനു പരുക്കുണ്ട്. വെൽഡിങ് തൊഴിലാളിയാണ് ഭർത്താവ് സുരേഷ്. 

അപകടകാരണം ധൃതി

കോട്ടയം∙ മരംവെട്ടുകാരുടെ ധൃതിയാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. 30 അടിയോളം ഉയരമുള്ള മരം കഷണങ്ങളായി മുറിച്ച് ഇറക്കേണ്ടതിനു പകരം ഒന്നിച്ചു വെട്ടിയിടാനാണ് ഇവർ ശ്രമിച്ചത്. ചുവട്ടിൽ മെഷീനുപയോഗിച്ചു മുറിച്ച മരം വടം കെട്ടിയ ദിശയിലേക്കു പോകാതെ വീട്ടിലേക്കാണു വീണത്. മുൻപിലേക്കുള്ള ഒഴിഞ്ഞ പറമ്പിലേക്കു തള്ളിയിടാമെന്നായിരുന്നു കണക്കുകൂട്ടൽ.

മരം മുറിക്കുന്ന ദൃശ്യങ്ങൾ ഷേർലി ഫോണിൽ പകർത്തിയിരുന്നു. ഈ വിഡിയോ പൊലീസ് തെളിവായി ശേഖരിച്ചു. തൊഴിലാളികൾക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങളോ മുൻകരുതലോ പാലിക്കാതെ ചെറിയ വടം മാത്രമാണ് ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു.

English Summary: Natives pays tribute to Marykkutty who died while cutting a tree falling on her house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com