മലരിക്കലിൽ ആമ്പൽ വസന്തം; സന്ദർശകർക്കുള്ള നിർദേശങ്ങൾ ഇവ..
Mail This Article
തിരുവാർപ്പ് ∙ മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനഃസംയോജന പദ്ധതിയുടെ ഭാഗമായുള്ള മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്നു തിരിതെളിയും. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് രാവിലെ 8ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 10 വരെയാണു ഫെസ്റ്റ്. രാവിലെ 6 മുതൽ 9 വരെയാണ് ആമ്പൽ കാഴ്ചയ്ക്കു നല്ല സമയം.
ആമ്പൽ നിൽക്കുന്ന പാടം സ്വകാര്യ സ്ഥലമാണ്. ഇവിടെ ഇറങ്ങാൻ അനുമതിയില്ല. സന്ദർശകർക്കു വള്ളത്തിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്യാം. പൂക്കൾ കെട്ടുകളായി സ്ത്രീകൾ വിൽക്കുന്നുണ്ട്. വാഹനങ്ങളിൽ വരുന്നവർ റോഡിൽ പാർക്കു ചെയ്യരുത്. സമീപത്തെ വീടുകളിലും പുരയിടങ്ങളിലും 30 രൂപ ഫീസ് നൽകി പാർക്ക് ചെയ്യാമെന്നു സംഘാടകർ അറിയിച്ചു. ശുചിമുറിസൗകര്യം ചില വീടുകളിലുണ്ട്. പണംനൽകി ഉപയോഗിക്കാം.
ഇത്തവണ കാഞ്ഞിരം വെട്ടിക്കാട്ട് റൂട്ടിലൂടെ കനാൽ ടൂറിസത്തിനു പ്രത്യേക സൗകര്യങ്ങളുണ്ട്. വൈകിട്ടു ചെറിയ വള്ളങ്ങളിലും യന്ത്ര വള്ളങ്ങളിലുമാണ് യാത്രാസൗകര്യം. ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, നദീ സംയോജന ജനകീയ കൂട്ടായ്മ, പഞ്ചായത്ത്, ജെ ബ്ലോക്ക്, തിരുവായിക്കരി പാടശേഖരസമിതി, കാഞ്ഞിരം സഹകരണ ബാങ്ക്, മലരിക്കൽ ടൂറിസം സമിതി എന്നിവ ചേർന്നാണു ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നു മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർ സംയോജന പദ്ധതി കോഓർഡിനേറ്റർ കെ.അനിൽകുമാർ പറഞ്ഞു.