ADVERTISEMENT

കോട്ടയം ∙ എസ്എച്ച് മൗണ്ടിലെ എക്സൈസ് ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലും (വെയർഹൗസ്) കേരള സ്റ്റേറ്റ് ബവ്റിജസ് കോർപറേഷൻ (കെഎസ്ബിസി) ഓഫിസിലുമായിരുന്നു പരിശോധന. വെയർ ഹൗസിൽ കഴിഞ്ഞ 2 മാസത്തിനുള്ളിൽ എക്സൈസ് സിഐ, ജീവനക്കാർ എന്നിവർക്കായി 238 പെർമിറ്റുകളിലായി 1.19 ലക്ഷം രൂപ സിവിൽ എക്സൈസ് ഓഫിസർ രതീഷ് വഴി ബാറുടമകൾക്കുവേണ്ടി ഏജന്റുമാർ നൽകിയതായി കണ്ടെത്തി.

കെഎസ്ബിസി ജീവനക്കാർക്ക് 238 പെർമിറ്റുകളിലായി 71400 രൂപ നേരിട്ട് നൽകിയതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഓഫിസിന്റെ പിന്നിൽ ഒളിപ്പിച്ച നിലയിൽ 400 രൂപ, എക്സൈസ്, കെഎസ്ബിസി ജീവനക്കാർക്ക് നൽകുന്നതിനായി ബാർ ഏജന്റ് ബിബിൻ ദേവസ്യ എത്തിച്ച 4600 രൂപ എന്നിവ കണ്ടെത്തി.

കെഎസ്ബിസി ബില്ലിങ് ജീവനക്കാരി രമ്യയ്ക്ക് 10,000 രൂപ ബാർ ഏജന്റ് ബാബു രാജും ജീവനക്കാരൻ സതീഷിന് 6400 രൂപ ബാർ ഏജന്റ് ബിബിൻ ദേവസ്യയും ഗൂഗിൾ പേ ചെയ്തതായി കണ്ടെത്തി. കെഎസ്ബിസി യുഡി ക്ലാർക്ക് കെ.എം.ഷാജിയുടെ ഗൂഗിൾ പേയിൽനിന്നു 1.36 ലക്ഷം രൂപ ബവ്കോ നാഗമ്പടം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് കഴിഞ്ഞ 6 മാസത്തിനിടയിൽ വിവിധ തവണകളിലായി അടച്ചതായി കണ്ടെത്തി.

ഇതിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ദിവസം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. കോട്ടയം റേഞ്ച് വിജിലൻസ് ഡിവൈഎസ്പി സി.ജി.സനൽകുമാർ, സിഐമാരായ മനു വി.നായർ, ഇ.എസ്.അൻസിൽ, എസ്ഐമാരായ സ്റ്റാൻലി തോമസ്, വി.എം.ജയ്മോൻ, സുരേഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺചന്ദ്, കെ.എ.അനൂപ്, പി.എസ്.മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com