പാമ്പാടി ∙വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീടു കുത്തിത്തുറന്ന് ഡയമണ്ട് ആഭരണങ്ങളും 6 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്നു. പാമ്പാടി മീനടം പുത്തൻപുരപ്പടി കുഴിയാത്തുകടുപ്പിൽ മാത്യു സ്കറിയ (സണ്ണി)യുടെ വീട്ടിലാണു മോഷണം. വീട്ടുകാർ രാവിലെ 7.15നു പള്ളിയിലേക്കു പോയി. 10.45നാണു മടങ്ങിവന്നത്. മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാതിൽ പുറത്ത് നിന്നു പൂട്ടിയിട്ടാണു പോയത്. വാതിൽ താക്കോലിട്ടു തുറക്കാൻ പറ്റാതെ വന്നതോടെ ആശങ്കയായി.
പിൻവശത്തെ അടുക്കള വാതിൽ തുറന്ന് കയറാൻ നോക്കിയപ്പോൾ തുറന്നിട്ട നിലയിൽ കണ്ടെത്തി. മുൻവശത്തെ വാതിൽ അകത്തു നിന്നു കുറ്റിയിട്ട നിലയിലും കണ്ടെത്തി. അലമാരയിൽ സൂക്ഷിച്ച പണവും സ്വർണാഭരണങ്ങളും ഒരു ജോഡി ഡയമണ്ട് കമ്മലുകളുമാണു നഷ്ടപ്പെട്ടത്. പള്ളിയിൽ പോയി പെട്ടെന്ന് വരാറുള്ളതിനാൽ അലമാര പൂട്ടിയിട്ടില്ലായിരുന്നു. അലമാരയുടെ വാതിലിൽ തന്നെ താക്കോലുമിട്ടിരുന്നു.
പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സണ്ണിയും ഭാര്യയും മാത്രമാണ് ഇവിടെ താമസം. മക്കൾ വിദേശത്താണ്. വീടിനെക്കുറിച്ചു വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അലമാരിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ മുറിക്കുള്ളിൽ മോഷ്ടാക്കൾ നിരത്തിയിട്ട നിലയിലാണ്.