റബർ നടീൽ സബ്സിഡി 1.5 ലക്ഷമാക്കണം: സുധീരൻ
![kottayam-rubber-subsidy റബർ കർഷകരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് റബർ ബോർഡിനു മുൻപിൽ എൻസിആർപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു. ആന്റോ ആന്റണി എംപി ഉൾപ്പെടെയുള്ളവർ സമീപം.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കോട്ടയം ∙ റബർ കർഷകരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ എൻസിആർപിഎസിന്റെ (നാഷനൽ കൺസോർഷ്യം ഓഫ് റീജനൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഇന്ത്യ) നേതൃത്വത്തിൽ റബർ ബോർഡിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി. കേരളത്തിലെ റബർ നടീൽ സബ്സിഡി ഹെക്ടറിന് 1.5 ലക്ഷമാക്കി ഉയർത്തണമെന്നു ധർണ ഉദ്ഘാടനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. കേരളത്തിൽ നടീൽ സബ്സിഡി ഇപ്പോൾ ഹെക്ടറിന് 25,000 രൂപയാണ്. കർണാടകയിൽ 40,000 രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 1.5 ലക്ഷം രൂപയുമാണ്.
സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ജീവിക്കാനുള്ള കർഷകരുടെ അവകാശം സംരക്ഷിക്കണമെന്നും സുധീരൻ പറഞ്ഞു. എൻസിആർപിഎസ് സംസ്ഥാന പ്രസിഡന്റ് വി.വി.ആന്റണി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാണ്ടി ഉമ്മൻ, കുറുക്കോളി മൊയ്തീൻ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്, എൻസിആർപിഎസ് ജനറൽ സെക്രട്ടറി ബാബു ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, റബർ ബോർഡ് മുൻ ചെയർമാൻ പി.സി.സിറിയക്, കെ.എം.രാധാകൃഷ്ണൻ, ജോസഫ് എം.പുതുശേരി, സുരേഷ് കോശി, ഇ.എൻ.ദാസപ്പൻ, സലിം പി.മാത്യു, ഫിൽസൺ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.