ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
Mail This Article
ഏറ്റുമാനൂർ∙ നഗരത്തിൽ വീണ്ടും വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. 2 കടകളിൽ മോഷണവും ഒരു കടയിൽ മോഷണ ശ്രമവും നടന്നു. എസ്ബിഐ ബാങ്കിനു മുന്നിൽ പ്രവർത്തിക്കുന്ന സിയാന പെറ്റ് സോൺ, പൊലീസ് സ്റ്റേഷനു സമീപത്തെ വി ആൻഡ് വി സ്റ്റേഷനറി കട, സമീപത്തെ മാടപ്പള്ളി ഹാർഡ് വെയർ സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സിയാന പെറ്റ് സോണിന്റെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് 8,500 മുതൽ 10,000 രൂപ വരെ വില വരുന്ന മുന്തിയ ഇനം 4 നായ്ക്കളെയും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയുമാണ് കവർന്നത്. അക്വേറിയങ്ങൾ തകർത്ത നിലയിലാണ്.
മാടപ്പള്ളി ഹാർഡ് വെയർ സ്റ്റോഴ്സിന്റെ പൊലീസ് സ്റ്റേഷൻ റോഡിനു സമീപത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കടയ്ക്കുള്ളിലെ മേശയും, അലമാരയും കുത്തി തുറക്കുകയും, സാധനങ്ങൾ വലിച്ചുവാരി ഇടുകയും ചെയ്തു. നാണയത്തുട്ടുകൾ മാത്രമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. സമീപത്തെ വി ആൻഡ് വി സ്റ്റേഷനറി കടയുടെ ഗേറ്റ് ചാടിക്കടന്ന്, ഷട്ടർ തുറന്നാണ് മോഷ്ടാവ് അകത്തു കിടന്നത്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. താഴ് തകർക്കാൻ ശ്രമം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ മോഷ്ടാവ് കള്ള താക്കോൽ ഉപയോഗിച്ചായിരിക്കും താഴ് തുറന്നതെന്നാണ് പൊലീസ് നിഗമനം. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഉള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. മോഷണം നടന്ന സ്ഥലത്ത് പുലർച്ചെ ഒരു മണി വരെ തട്ടു കട പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്തുള്ള ബുക്ക് സ്റ്റാൾ ആൻഡ് ടീ ഷോപ്പ് പുലർച്ചെ 3 മുതൽ പ്രവർത്തിക്കുന്നതാണ്. 3 ആഴ്ച മുൻപാണ് സമീപത്തെ ബീന ബിൽഡിങ്ങിലെ 2 സ്ഥാപനത്തിലും, ടയർ കടയിലും മോഷണ ശ്രമം നടന്നത്. അന്നു സിസിടിവി തലയിൽ മുണ്ട് ഇട്ടു മറച്ച ഒരാളുടെ ദൃശ്യമാണ് ലഭിച്ചത്. തുടർച്ചയായി നഗരത്തിൽ ഉണ്ടാകുന്ന മോഷണങ്ങളിൽ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. ഏറ്റുമാനൂർ പൊലീസ് അന്വേഷണം തുടങ്ങി.