ADVERTISEMENT

പാലാ∙ റോഡപകടങ്ങളിൽ പരുക്കേറ്റു ജീവിതം നയിക്കുന്നവർക്കു ദുരിതാശ്വാസ തുകയും നഷ്ടപരിഹാരവും ഉറപ്പാക്കാൻ ഉതകുന്ന നിയമനിർമാണത്തിനു കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കാൻ നിയമസഭയിൽ പിന്തുണയ്ക്കു ശ്രമിക്കുമെന്നു മാണി സി.കാപ്പൻ എംഎൽഎ. നിയമവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് എംപിമാരുടെ പിന്തുണയും അഭ്യർഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജിൽ യുഎൻ വേൾഡ് ഡേ ഓഫ് റിമംബറൻസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പുഴ ഫൗണ്ടേഷനുമായി (പീപ്പിൾ ഓഫ് അർജന്റ് ആൻഡ് സെലസ് ഇൻ ഹ്യുമാനിറ്റേറിയൻ ആക്ടിവിറ്റീസ്) ചേർന്നു നടത്തിയ ദിനാചരണത്തിൽ കോളജ് ചെയർമാൻ മോൺ. ഡോ.ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ   ഡോ.സജി ഗോപിനാഥ്, കെ.ബി ബിജു, ജിജി ളാനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. റോഡപകടത്തിന് ഇരയായി ജീവിതം ചക്രക്കസേരയിലായ സംവിധായകൻ അലൻ വിക്രാന്ത് ഓൺലൈനായും അനന്തു രാജേഷ് നേരിട്ടും ചടങ്ങിൽ അനുഭവം വിവരിച്ചു. അപകടത്തിൽ മാതാപിതാക്കളെ നഷ്ടമായ ശ്രീലക്ഷ്മിയും പ്രസംഗിച്ചു. അപകടങ്ങളിൽ മരിച്ചവരുടെ ഓർമയ്ക്കായി കോളജിൽ മരം നട്ടു. 

ഓരോ മൂന്നു മിനിറ്റിലും അപകടങ്ങൾ
ഇന്ത്യയിൽ ഓരോ മൂന്നു മിനിറ്റിലും വാഹനാപകടങ്ങളിൽ ഒരു മരണവും മൂന്നിലധികം പേർക്കും പരുക്കുമുണ്ടാകുന്നു. നഷ്ടം 55000 കോടി. യുദ്ധത്തിൽ മരിക്കുന്നതിനെക്കാൾ കൂടുതൽ പേർ റോഡപകടത്തിൽ മരിക്കുന്നതായി ഗതാഗത മന്ത്രാലയം ഗവേഷണ വിഭാഗം റിപ്പോർട്ട്.
കഴിഞ്ഞവർഷം ഇന്ത്യയിൽ 4.61 ലക്ഷം അപകടങ്ങൾ. 1.68 ലക്ഷം മരണങ്ങൾ. 4.43 ലക്ഷം പേർക്കു ഗുരുതര പരുക്ക്. മരിക്കുന്നതിൽ 53% പേർ 15നും 45നും ഇടയിൽ പ്രായമുള്ളവർ.
കഴിഞ്ഞവർഷം കേരളത്തിൽ 43910 റോഡപകടങ്ങൾ. 4317 മരണം. 49307 ഗുരുതര പരുക്ക്. 
2021 ജൂൺ 20 മുതൽ 2022 ജൂലൈ 25 വരെ കേരളത്തിൽ 1000 കാൽനട യാത്രക്കാരാണു വാഹനമിടിച്ചു മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com